വാഷിങ്ടൺ: ഇന്ത്യയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ പിഴത്തീരുവ പ്രഖ്യാപനത്തിൽ നിന്നും ഡൊണാൾഡ് ട്രംപ് അയയുന്നു. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ വൈകുമെന്നും സൂചനയുണ്ട്.
അധിക തീരുവ എർപ്പെടുത്തുന്നത് ആവശ്യമെങ്കിൽ ഈടാക്കുമെന്നും മിക്കവാറും വേണ്ടിവരില്ലെന്നതുമാണ് അമേരിക്കയുടെ പുതിയ നിലപാട്. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നു എന്ന് ചൂണ്ടികാട്ടിയാണ് അധിക തീരുവ നേരത്തെ പ്രഖ്യാപിച്ചത്. ആദ്യം പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയ്ക്ക് പുറമേയാണ് മറ്റൊരു 25 ശതമാനം കൂടി പ്രഖ്യാപിച്ചത്. രണ്ടാമത് പ്രഖ്യാപിച്ച തീരുവയിലാണ് അമേരിക്കയ്ക്ക് ഇപ്പോൾ മനംമാറ്റം.

