അതിദാരിദ്ര്യ നിരക്ക് കുറയ്ക്കുന്നതിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചതായി ലോക ബാങ്ക്. 11 വർഷത്തിനിടെ ഇന്ത്യയിലെ അതിദാരിദ്ര്യ നിരക്ക് 5.3 ശതമാനമായി കുറഞ്ഞെന്ന് ലോക ബാങ്കിന്റെ പുതുക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ അതി ദാരിദ്ര്യ നിരക്ക് 2011–12 ലെ 27.1 ശതമാനത്തിൽ നിന്ന് 2022–23 ൽ 5.3 ശതമാനമായി കുറഞ്ഞതായാണ് ലോക ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നത്.
11 വര്‍ഷത്തിനിടെ 26.9 കോടി ആളുകളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെന്നും ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു.34.44 കോടി ആളുകളാണ് 2011-12 കാലയളവിൽ ഇന്ത്യയിൽ അതി ദാരിദ്യത്തിൽ കഴിഞ്ഞിരുന്നത്. എന്നാൽ 2022–23 കാലയളവെത്തിയപ്പോഴേക്കും അതി ദാരിദ്രരുടെ എണ്ണം 7.52 കോടിയായി കുറഞ്ഞു.
ഇന്ത്യയുടെ പുരോഗതി സർക്കാർ സംരംഭങ്ങളുടെയും സാമ്പത്തിക പരിഷ്കാരങ്ങളുടെയും അവശ്യ സേവനങ്ങളുടെ മികച്ച പ്രവർത്തനത്തിന്റെയും ഫലപ്രാപ്തിയെ എടുത്തുകാണിക്കുന്നുവെന്ന് വിശകലന വിദഗ്ധർ പറയുന്നു2011–12 നും 2022–23 നും ഇടയിൽ ഗ്രാമീണ മേഖലയിലെ അതിദാരിദ്ര്യ നിരക്ക് 18.4 ശതമാനത്തിൽ നിന്ന് 2.8 ശതമാനമായും നഗരങ്ങളിലെ അതിദാരിദ്ര്യ നിരക്ക് 10.7 ശതമാനത്തിൽ നിന്ന് 1.1 ശതമാനമായും കുറഞ്ഞു. ഗ്രാമീണ, നഗര ദാരിദ്ര്യം തമ്മിലുള്ള വിടവ് കുറയുന്നത് സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ ജനസംഖ്യയുടെ വിവിധ വിഭാഗങ്ങളിൽ എത്തിയിട്ടുണ്ട് എന്നതിനെയാണ് സൂചിപ്പിക്കുന്നത്.
ഈ വിജയത്തിന് സംസ്ഥാനങ്ങൾ ഗണ്യമായ സംഭാവന നൽകി. 2011–12 കാലഘട്ടത്തിൽ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നീ സംസാഥാനങ്ങളിലെ അതിദാരിദ്യ നിരക്ക് ഇന്ത്യയിൽ മൊത്തിലുള്ളതിന്റെ 65 ശതമാനമായിരുന്നു. എന്നാൽ 2022–23 എത്തിയപ്പോഴേക്കും ഈ സംസ്ഥാനങ്ങൾ തന്നെയാണ് അതി ദാരിദ്ര്യം മൂന്നിൽ രണ്ടായി കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതും. ആരോഗ്യം, ജീവിത നിലവാരം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുമ്പോൾ ബഹുമുഖ ദാരിദ്ര്യം കുറയ്ക്കുന്നതിലും ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ലോക ബാങ്ക് നിരീക്ഷിച്ചു