വാഷിങ്ടൻ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ ഫോൺ സംഭാഷണം നന്നായിരുന്നെന്നും എന്നാൽ ഉടൻ സമാധാനം സാധ്യമാക്കാൻ പോന്നതായിരുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. ഇരു നേതാക്കളും തമ്മിലുള്ള സംസാരം 75 മിനിറ്റ് നീണ്ടു. റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിനു തിരിച്ചടി നൽകുമെന്നു പുട്ടിൻ പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി.
മേയ് 19നു ശേഷം ആദ്യമായി നടന്ന ട്രംപ് – പുട്ടിൻ ഫോൺ സംഭാഷണത്തിൽ ഇറാന്റെ ആണവ പദ്ധതിയും ചർച്ചയായി. ഇറാനുമായി പുതിയ ആണവകരാറിലെത്താനുള്ള ചർച്ചകളിൽ റഷ്യയും പങ്കാളിയാകാമെന്ന നിർദേശവും പുട്ടിൻ മുന്നോട്ടുവച്ചു. അതിനിടെ പുട്ടിനുമായി ഫോണിൽ സംസാരിച്ച ലിയോ പതിനാലാമൻ മാർപ്പാപ്പ, സമാധാനത്തിന് ഉതകുന്ന നടപടി റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അഭ്യർഥിച്ചു.
യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് മറുപടി നൽകുമെന്നു പറഞ്ഞ പുട്ടിന് ട്രംപ് നൽകിയ മറുപടിയെന്തെന്നു വ്യക്തമല്ല. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായി ട്രംപ് വീണ്ടും ചർച്ച നടത്തുമോയെന്നും സൂചനയില്ല. അതേസമയം, ഡ്രോൺ ആക്രമണത്തിൽ റഷ്യയുടെ ഇരുപത് യുദ്ധവിമാനങ്ങൾ തകർന്നെന്നാണ് യുഎസിന്റെ വലയിരുത്തൽ.