വത്തിക്കാൻ സിറ്റി: പരിസ്ഥിതിയെ ചൂഷണംചെയ്യുന്നതും ദരിദ്രരെ അവഗണിക്കുന്നതിനെതിരെയും അവസാനിപ്പിക്കണമെന്ന് ലിയോ പതിന്നാലാമൻ മാർപാപ്പയുടെ ആഹ്വാനം. ഞായറാഴ്ചത്തെ സ്ഥാനാരോഹണ ദിവ്യബലിയിൽ നടത്തിയ പ്രസംഗത്തിലാണ്, പരിസ്ഥിതിക്കും പാവങ്ങൾക്കുമായി പാപ്പ ശബ്ദമുയർത്തിയത്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് പിന്മാറിയ യുഎസിന്റെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള ലോകനേതാക്കളെയും രണ്ടുലക്ഷത്തിലേറെ തീർഥാടകരെയും സാക്ഷിയാക്കിയായിരുന്നു അമേരിക്കക്കാരനായ പാപ്പയുടെ പ്രസംഗം.
മേയ് എട്ടിന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിന്നാലാമനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ച് വാഴിക്കുന്ന ചടങ്ങാണ് സെയ്ന്റ് പീറ്റേഴ്സ് ബസിലിക്ക അങ്കണത്തിൽ നടന്നത്. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും ലോകത്ത് പരിവർത്തനത്തിന്റെ ശക്തിയായി സഭ മാറണമെന്ന് പ്രസംഗത്തിൽ അദ്ദേഹം ആഹ്വാനംചെയ്തു.“വളരെയേറെ അഭിപ്രായഭിന്നതകളും വിദ്വേഷം, അക്രമം, മുൻവിധി, വ്യത്യസ്തതയോടുള്ള ഭയം എന്നിവയാലുണ്ടാകുന്ന ഒട്ടേറെ മുറിവുകളും ഇക്കാലത്തും നാം കാണുന്നുണ്ട്. ഭൂമിയുടെ വിഭവങ്ങൾ ചൂഷണംചെയ്യുകയും ദരിദ്രരെ അരികുവത്‌കരിക്കുകയും ചെയ്യുന്ന ഒരു സാമ്പത്തികമാതൃകയും നമുക്ക് കാണാൻകഴിയും” -മാർപാപ്പ പറഞ്ഞു.
“ചെറുസമൂഹങ്ങൾക്കുനേരേ നാം വാതിലടയ്ക്കരുത്. വ്യത്യാസങ്ങളെ റദ്ദാക്കിക്കളയാതെ, ഓരോ വ്യക്തിയുടെയും ചരിത്രത്തെയും ഓരോ ജനതയുടെയും സാമൂഹികവും മതപരവുമായ സംസ്കാരത്തെയും വിലമതിക്കുന്ന ഐക്യം കൈവരിക്കുന്നതിനായി എല്ലാവർക്കും ദൈവസ്നേഹം പകരാൻ വിളിക്കപ്പെട്ടവരാണ് നാ”മെന്നും അദ്ദേഹം പറഞ്ഞു.
ദിവ്യബലിയുടെ അവസാനം, യുക്രൈൻ, ഗാസ യുദ്ധങ്ങൾ മാർപാപ്പ പരാമർശിച്ചു. ഗാസയിൽ പട്ടിണി അനുഭവിക്കുന്നവർക്കായി അദ്ദേഹം പ്രാർഥിച്ചു. എന്നാൽ, 2023 ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയവരെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഗാസയെക്കുറിച്ചുള്ള പ്രാർഥനകളിൽ ഫ്രാൻസിസ് മാർപാപ്പ പതിവായി ബന്ദികളെ ഓർക്കുമായിരുന്നു.