സൗത്ത് ഡെക്കോഡ : സൗത്ത് ഡെക്കോഡ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിനിയായ പ്രിയ സക്സേനയെ (28) നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഫെഡറൽ കോടതി തടഞ്ഞു. ഇതോടെ പ്രിയയ്ക്ക് പഠനം പൂർത്തിയാക്കാൻ സാധിക്കും. നേരത്തെ ഏപ്രിലിൽ വിദ്യാർഥി വീസ റദ്ദാക്കിയതിനെ തുടർന്ന് പ്രിയയ്ക്ക് പഠനം പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നു.
പ്രിയയുടെ ക്രിമിനൽ റെക്കോർഡ് ചൂണ്ടിക്കാട്ടിയാണ് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പ് അവളുടെ വിദ്യാർഥി വീസ റദ്ദാക്കിയത്. എന്നാൽ ഇത് ഒരു ചെറിയ ഗതാഗത നിയമലംഘനം മാത്രമാണെന്നും ഇതിന് പ്രിയ പിഴ അടച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തി. മാത്രമല്ല, ഇപ്പോഴത്തെ വീസ ലഭിക്കുന്നതിന് മുൻപ് ഈ കാര്യം എംബസിയെ പ്രിയ അറിയിച്ചിരുന്നു.
ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ ഈ നടപടി നിയമവിരുദ്ധമാണെന്നും ഇത് അനുവദിച്ചാൽ പ്രിയയ്ക്ക് വലിയ നഷ്ടം സംഭവിക്കുമെന്നും കോടതി വിലയിരുത്തി. പ്രിയയുടെ വീസയ്ക്ക് 2027 ഫെബ്രുവരി വരെ കാലാവധിയുണ്ട്. ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ നടപടി അഡ്മിനിസ്ട്രേറ്റീവ് പ്രൊസീജ്യർ ആക്ടിന്റെയും ഭരണഘടനാപരമായ അവകാശങ്ങളുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രിയ വീസ റദ്ദാക്കിയതിനെ ചോദ്യം ചെയ്തിരുന്നു.