കവാഷിങ്ടൻ : യുഎസിൽ മൈക്ക് വാൾട്സിനെ നീക്കി പകരം മാർക്കോ റൂബിയോയെ ‘ഇടക്കാല’ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യെമനിലെ വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള യുഎസിന്റെ സൈനിക നടപടികൾ മാധ്യമപ്രവർത്തകനു സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോർന്നു കിട്ടിയം വിവരം പുറത്തുവന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ വാൾട്സിനെ പുറത്താക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഐക്യരാഷ്ട്ര സംഘടനയിൽ യുഎസ് അംബാസഡറായാണ് വാൾട്സിന്റെ പുതിയ ചുമതല. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
‘‘ഐക്യരാഷ്ട്ര സംഘടനയിൽ യുഎസിന്റെ അടുത്ത അംബാസഡറായി മൈക്ക് വാൾട്സിനെ നാമനിർദേശം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. യുദ്ധക്കളത്തിൽ യൂണിഫോമിൽ ഇരിക്കുന്ന കാലം മുതൽ, കോൺഗ്രസിലും എന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിലും, മൈക്ക് വാൾട്സ് നമ്മുടെ രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകാൻ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. തന്റെ പുതിയ പദവിയിലും അദ്ദേഹം അതുതന്നെ ചെയ്യുമെന്ന് എനിക്കറിയാം.’’– ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പറഞ്ഞു.