ടെക്സാസ്: മുൻ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യനും ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവുമായ ജോർജ് ഫോർമാൻ (76) അന്തരിച്ചു. 1974-ൽ കോംഗോയിൽ മുഹമ്മദ് അലിയുമായി നടന്ന വാശിയേറിയ ബോക്സിങ് മത്സരത്തിന്റെ പേരിൽ പ്രസിദ്ധനാണ് ഫോർമാൻ. ‘റംബിൾ ഇൻ ദി ജംഗിൾ’ എന്ന പേരിലാണ് ഈ മത്സരം അറിയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് കുടുംബം ഫോർമാന്റെ മരണവിവരം പുറത്തുവിട്ടത്. മരണകാരണം എന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ബോക്സിങ് റിങ്ങിൽ ‘ബിഗ് ജോർജ്’എന്ന പേരിൽ പ്രശസ്തനായിരുന്നു അദ്ദേഹം. 1949-ൽ ടെക്സാസിലെ മാർഷലിൽ ജനിച്ച ഫോർമാൻ, 1968-ൽ മെക്സിക്കോയിൽ നടന്ന ഒളിമ്പിക്സിൽ സ്വർണം നേടി. 19 വയസ്സായിരുന്നു അന്ന്. 1973-ൽ ജമൈക്കയിലെ കിങ്സ്റ്റണിൽ നടന്ന മത്സരത്തിൽ ലോക ചാമ്പ്യനായ ജോ ഫ്രേസിയറിനെ പരാജയപ്പെടുത്തി. 1973-ൽ ആദ്യ ഹെവിവെയ്റ്റ് ചാമ്പ്യൻ പട്ടം നേടി. 1977-ൽ ജിമ്മി യങ്ങിനോട് പരാജയപ്പെട്ടതോടെ കരിയർ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.
എന്നാൽ പത്തുവർഷങ്ങൾക്കുശേഷം, തന്റെ 45-ാം വയസ്സിൽ അദ്ദേഹം വീണ്ടും ബോക്സിങ് രംഗത്തേക്കുവന്നു. 1994-ൽ 46 വയസ്സുള്ളപ്പോൾ വിഖ്യാതനായ മൈക്കിൾ മൂററെ പരാജയപ്പെടുത്തിക്കൊണ്ട് ഫോർമാൻ അദ്ഭുതം സൃഷ്ടിച്ചു. 1997-ൽ ബോക്സിങ്ങിനോട് വിട പറഞ്ഞ അദ്ദേഹം, 76 വിജയങ്ങളാണ് നേടിയത്. അഞ്ച് പരാജയങ്ങൾ മാത്രമാണ് കരിയറിലുള്ളത്.