കോഴിക്കോട്: കോഴിക്കോട് അമ്പായത്തോടിൽ പൊലീസിനെ പേടിച്ച് എംഡിഎംഎ കവറോടെ വിഴുങ്ങിയ യുവാവ് മരിച്ചു. അമ്പായത്തോട് സ്വദേശി ഷാനിദ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രി 9.15ഓടെയാണ് സംഭവം. നൈറ്റ് പെട്രോളിങ്ങിനിടെയാണ് ഷാനിദിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഇയാളുടെ കയ്യിൽ നിന്ന് രണ്ട് കവര്‍ എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. ഈ സമയത്ത് കവറോടെ വിഴുങ്ങി യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.
വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് പറഞ്ഞതോടെയാണ് പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. 130 ഗ്രാം എംഡിഎംഎ കയ്യിൽ ഉണ്ടായിരുന്നെന്നും അത് വിഴുങ്ങിയെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇയാളുടെ വയറ്റില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. വെളുത്ത തരികൾക്കൊപ്പം രണ്ട് കവറുകളാണ് എൻഡോസ്കോപ്പി പരിശോധനയിൽ കണ്ടെത്തിയത്.
വയറിനുള്ളിലെ പ്ലാസ്റ്റിക് സാന്നിധ്യമാണോ അതോ അമിത അളവിൽ ലഹരി ശരീരത്തിൽ എത്തിയതാണോ മരണകാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി. ഓമശ്ശേരി കരിമ്പാലക്കുന്നിലാണ് ഷാനിദ് താമസിക്കുന്നത്.എംഡിഎംഎ കൈവശം വച്ചതിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.