Sunday, June 15, 2025
HomeGulfസ്വതന്ത്ര പലസ്തീന്‍ രാജ്യം എന്നതിൽ പിന്നോട്ടില്ല: പലസ്തീന്‍ വിഷയത്തില്‍ ട്രംപിന് മറുപടി നൽകി സൗദി

സ്വതന്ത്ര പലസ്തീന്‍ രാജ്യം എന്നതിൽ പിന്നോട്ടില്ല: പലസ്തീന്‍ വിഷയത്തില്‍ ട്രംപിന് മറുപടി നൽകി സൗദി

റിയാദ്: പലസ്തീന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി സൗദി അറേബ്യ രംഗത്ത്. ഇക്കാര്യത്തില്‍ സൗദി അറേബ്യയുടെ നിലപാട് നേരത്തെ പറഞ്ഞതാണെന്നും അതില്‍ നിന്ന് ഒരു മാറ്റവുമില്ലെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പലസ്തീനിലെ ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്ക് മറുപടി നല്‍കുകയാിരുന്നു സൗദി അറേബ്യ.

ട്രംപിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്ക് അകമാണ് സൗദി അറേബ്യയുടെ പ്രതികരണം. അമേരിക്കയുമായി അടുത്ത ബന്ധമുള്ള സൗദി അറേബ്യ ഇത്രയും കനപ്പിച്ച് പറയുമെന്ന് പ്രതീക്ഷിച്ചതല്ല. ശക്തമായ ഭാഷയിലായിരുന്നു സൗദിയുടെ പ്രസ്താവന. മാത്രമല്ല, സ്വതന്ത്ര പലസ്തീന്‍ രാജ്യമില്ലാതെ ഇസ്രായേലുമായി ഒരു ബന്ധവുമുണ്ടാകില്ലെന്നും സൗദി വ്യക്തമാക്കി. മേഖലയിലെ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ വഷളാകാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്…

കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്ക സന്ദര്‍ശിച്ച് ട്രംപുമായി ചര്‍ച്ച നടത്തിയരുന്നു. ശേഷം വൈറ്റ് ഹൗസില്‍ ഇരുനേതാക്കളും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ഈ വേളയിലാണ് പശ്ചിമേഷ്യയിലെ ചിത്രം മൊത്തമായി മാറുമെന്ന സൂചന ട്രംപ് നല്‍കിയത്. ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും പലസ്തീന്‍കാരെ ഒഴിപ്പിക്കുമെന്നും മേഖല വികസിപ്പിക്കുമെന്നുമായിരുന്നു ട്രംപിന്റെ വാക്കുകള്‍.

സ്വതന്ത്ര പലസ്തീന്‍ രാജ്യം രൂപീകരിക്കുന്നത് സംബന്ധിച്ച് സൗദി അറേബ്യ പ്രത്യേക ആവശ്യം മുന്നോട്ട് വച്ചിട്ടില്ല എന്നും ട്രംപ് വ്യക്തമാക്കി. ഇതിന് മറുപടിയുമായിട്ടാണ് സൗദി അറേബ്യ രംഗത്തുവന്നത്. യാതൊരു സംശയത്തിനും ഇടയില്ലാത്ത വിധം പലസ്തീന്‍ വിഷയത്തില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിലപാട് വ്യക്തമാക്കിയതാണ് എന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു

”പലസ്തീന്‍കാരെ അവരുടെ മണ്ണില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിനെ അനുകൂലിക്കില്ല. ഇക്കാര്യത്തില്‍ യാതൊരു ചര്‍ച്ചയുടെയും ആവശ്യവുമില്ല. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 18ന് നടന്ന ശൂറ കൗണ്‍സിലിലും നവംബര്‍ 11ലെ അറബ് ഇസ്ലാമിക് ഉച്ചകോടിയിലും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിലപാട് വ്യക്തമാക്കിയതാണ്…

സ്വതന്ത്ര പലസ്തീന്‍ രാജ്യമല്ലാതെ ഒരു പരിഹാരവുമില്ല. ജറുസലേം തലസ്ഥാനമാക്കിയാണ് പലസ്തീന്‍ രാജ്യം വേണ്ടത്. 1967ലെ അതിര്‍ത്തിയാണ് അടിസ്ഥാനമെന്നും സൗദി വ്യക്തമാക്കിയതാണ്”- വിദേശകാര്യ മന്ത്രാലയം അറിയിച്ചു.അറബ് രാജ്യങ്ങളുമായി ഇസ്രായേലിനെ അടുപ്പിക്കുന്ന അബ്രഹാം കരാറിന് 2017ല്‍ ട്രംപ് ആണ് തുടക്കമിട്ടത്. യുഎഇയും ബഹ്‌റൈനും മൊറോക്കോയും സുഡാനുമെല്ലാം കരാറിന്റെ ഭാഗമായി ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു. ഇനി സൗദി അറേബ്യ കൂടി കരാറിന്റെ ഭാഗമാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

തുടര്‍ന്നാണ് അമേരിക്കയില്‍ ഭരണമാറ്റമുണ്ടായതും ജോ ബൈഡന്‍ അധികാരത്തിലെത്തിയതും. ഇപ്പോള്‍ വീണ്ടും ട്രംപ് അധികാരത്തിലെത്തിയതോടെയാണ് അബ്രഹാം കരാറിന്റെ വിപുലീകരണത്തിന് ട്രംപ് ശ്രമിക്കുന്നത്. സൗദി അറേബ്യ കരാറിന്റെ ഭാഗമായാല്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ പശ്ചിമേഷ്യയില്‍ സംഭവിക്കും.

കരാര്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലിരിക്കെയാണ് 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതും പശ്ചിമേഷ്യന്‍ രാഷ്ട്രീയ സാഹചര്യം മൊത്തം മാറിയതും. ഇപ്പോള്‍ ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ കരാറിലെത്തിയ സാഹചര്യത്തില്‍ ട്രംപ് വീണ്ടും കരാറുമായി രംഗത്തെത്തിയിരിക്കെയാണ് സൗദിയുടെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments