ന്യൂഡൽഹി: ഒമാൻ തീരത്ത് പനാമ പതാകയേന്തിയ എണ്ണക്കപ്പലായ ‘എം.ടി എൽ ഗായാ’ക്ക് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ രക്ഷപ്പെടുത്തിയതായും കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഒമാൻ അധികൃതരുമായി സഹകരിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതായും മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.വ്യാപാരാവശ്യങ്ങൾക്കുള്ള കപ്പലുകൾ, നാവികർ, സാധാരണക്കാർ എന്നിവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ ആവർത്തിച്ചു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ കപ്പൽ ഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, മേഖലയിലെ സംഘർഷങ്ങൾക്ക് ഉടൻ അയവുവരുത്താൻ നയതന്ത്ര ഇടപെടലുകൾ വേണമെന്നും വ്യക്തമാക്കി.അതിനിടെ, ഹോർമുസ് കടലിടുക്കിലെ ഖ്വേഷം ദ്വീപിന് സമീപം ഇറാനിയൻ ചരക്കുകപ്പലിന് നേരെയും ആക്രമണമുണ്ടായി. പ്രൊജക്റ്റൈൽ പതിച്ച് കപ്പലിന് തീപ്പിടിച്ചതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സംഭവത്തിന് പിന്നാലെ കപ്പലിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതായി യുകെ മാർക്കറ്റൈം ട്രേഡ് ഓപ്പറേഷൻസും വ്യക്തമാക്കിയിട്ടുണ്ട്.
“കഴിഞ്ഞ മാസം യെമന്‍ തീരത്തും സമാനമായ രീതിയില്‍ ഇന്ത്യന്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടിരുന്നുവെങ്കിലും ജീവനക്കാരെ രക്ഷപ്പെടുത്തിയിരുന്നു. ചരക്കുനീക്കം സുരക്ഷിതമാക്കുന്നതിനും നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യ നിരന്തരം ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്.”

