ന്യൂയോർക്ക് : ലോക ഭൂപടത്തിൽ ഭൂഖണ്ഡങ്ങളുടെ യഥാർത്ഥ വിസ്തൃതി കൃത്യമായി പ്രതിഫലിപ്പിക്കുന്ന പുതിയ ഭൂപടത്തിന് ഐക്യരാഷ്ട്രസഭയുടെ (UN) ഔദ്യോഗിക അംഗീകാരം. നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഭൂപടത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വലുപ്പം യഥാർത്ഥത്തിലുള്ളതിനേക്കാൾ ചെറുതായി ചിത്രീകരിച്ചിരിക്കുന്നു എന്ന വിമർശനങ്ങൾക്ക് പരിഹാരമായാണ് യുഎൻ ജനറൽ അസംബ്ലിയുടെ ഈ ചരിത്ര തീരുമാനം.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ടോഗോ (Togo) മുന്നോട്ടുവെച്ച പ്രമേയം വൻ ഭൂരിപക്ഷത്തോടെയാണ് ഐക്യരാഷ്ട്രസഭ പാസാക്കിയത്. പ്രമേയത്തെ അനുകൂലിച്ച് 164 രാജ്യങ്ങൾ വോട്ട് ചെയ്തപ്പോൾ, ഈ നീക്കത്തെ എതിർത്ത് വോട്ട് ചെയ്ത ഒരേയൊരു രാജ്യം അമേരിക്കയാണ്.
നിലവിൽ പ്രചാരത്തിലുള്ള ‘മെർക്കേറ്റർ പ്രൊജക്ഷൻ’ (Mercator projection) മാപ്പുകളിൽ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും രാജ്യങ്ങൾ യഥാർത്ഥ വലുപ്പത്തേക്കാൾ വലുതായും, ആഫ്രിക്കൻ രാജ്യങ്ങൾ വളരെ ചെറുതായുമാണ് കാണിച്ചിരുന്നത്. എന്നാൽ പുതിയ ഭൂപടം നിലവിൽ വരുന്നതോടെ ആഫ്രിക്ക ഭൂമിശാസ്ത്രപരമായി എത്രത്തോളം വിശാലമാണെന്ന് കൃത്യമായി അടയാളപ്പെടുത്തപ്പെടും. ചരിത്രപരമായ തെറ്റുതിരുത്തലാണ് ഇതിലൂടെ നടപ്പായതെന്ന് പല ആഫ്രിക്കൻ രാജ്യങ്ങളും പ്രതികരിച്ചു.

