ന്യൂഡൽഹി : ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നതിനെത്തുടർന്ന് രാജ്യത്ത് വിമാന ഇന്ധനവില (എവിയേഷൻ ടർബൈൻ ഫ്യൂവൽ – ATF) വീണ്ടും വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികൾ ലിറ്ററിന് 5.46 ശതമാനത്തിന്റെ വർധനവാണ് വരുത്തിയത്. ഇതോടെ വിമാന ഇന്ധനവില ലിറ്ററിന് 6.28 രൂപ വർധിച്ച് 121.28 രൂപയായി ഉയർന്നു.
തുടർച്ചയായ രണ്ടാം മാസമാണ് രാജ്യത്ത് വിമാന ഇന്ധനവില വർധിപ്പിക്കുന്നത്. ഇന്ധനവിലയിലുണ്ടായ ഈ കുത്തനെയുള്ള വർധനവ് വിമാനക്കമ്പനികളുടെ നടത്തിപ്പ് ചെലവ് ഗണ്യമായി വർധിപ്പിക്കും. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വ്യോമയാന മേഖലയിലുള്ളവർ നൽകുന്ന സൂചന.
യാത്രക്കാരുടെ എണ്ണം, സീറ്റുകളുടെ ലഭ്യത, വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം എന്നിവ കണക്കിലെടുത്തായിരിക്കും നിരക്കുകളിൽ മാറ്റം വരുത്തുക. എങ്കിലും, വരും ദിവസങ്ങളിൽ കൂടുതൽ ആവശ്യക്കാരുള്ള പ്രധാന റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഗണ്യമായി ഉയരാനാണ് സാധ്യതയേറെയും.

