ടെഹ്റാൻ : ഇറാനെതിരായ സാമ്പത്തിക യുദ്ധം യുഎസ് തുടരുകയാണെങ്കിൽ ഗൾഫ് മേഖലയിൽ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാൻ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടി പ്രഖ്യാപിക്കുകയും ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.
സാമ്പത്തിക യുദ്ധം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെയോ ഗൾഫിലെ മറ്റേതെങ്കിലും ഭാഗത്തുനിന്നോ ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി മേധാവി മോഹ്‌സെൻ റെസായി എക്സിൽ കുറിച്ചു. ഇറാനിലെ ജനങ്ങൾക്കെതിരെ അമേരിക്ക നടത്തുന്ന സാമ്പത്തിക യുദ്ധത്തിൽ പങ്കാളിയാകുന്ന ഏതൊരു രാജ്യത്തിന്റേയും പ്രവര്‍ത്തനത്തെ യുദ്ധമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരെ യുഎസ് അതിശക്തമായ സാമ്പത്തിക ഉപരോധത്തിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് നേരത്തെ പറഞ്ഞിരുന്നു. ഇറാനെതിരായ യുദ്ധത്തിന്റെ അവസാനഘട്ടത്തിലേക്ക് യുഎസ് കടക്കുകയാണെന്നും ശത്രുവിനെതിരെ ഇതുവരെ അണിനിരത്തിയതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

