തിരുവനന്തപുരം : മകൾ വീണ ടിയ്ക്കെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താനോ തൻ്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പറഞ്ഞ പിണറായി വിജയൻ, തൻ്റെ കൈകൾ ശുദ്ധമാണെന്നും വ്യക്തമാക്കി. അന്വേഷണവുമായി വീണ സഹകരിച്ചുവെന്നും ഇനിയും സഹകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
വീണ തന്റെ മകളാണ് എന്ന പേരിലാണല്ലോ ഇത്തരം പ്രശ്നങ്ങൾ ഉയർന്നുവരുന്നത്. വീണ ഒരുപാട് സ്വത്തിൻ്റെ ഉടമ അല്ല. ഇതിൽ കേൾക്കുന്ന പണവും വലുതല്ല. തന്റെ മകളായതിനാൽ വിചിത്രമായ നടപടികൾ കൂടി വരികയാണ്. സാധാരണ ഇഡി വാർത്താക്കുറിപ്പ് ഇറക്കാറില്ല, വെബ്സൈറ്റിലാണ് വിവരം നൽകാറ്. ഈ വിഷയത്തിൽ വാർത്താക്കുറിപ്പ് പുറത്തിറക്കി. വാർത്താക്കുറിപ്പിൽ പി വിജയൻ എന്നാണ് പറഞ്ഞിരിക്കുന്നത്. മുൻ മുഖ്യമന്ത്രി എന്നും പറഞ്ഞു. എന്താണ് അങ്ങനെ പറയാൻ കാരണമെന്ന് പിണറായി വിജയൻ ചോദിച്ചു.
ഇത്തരം കാര്യങ്ങളിൽ തനിക്കെതിരെ വാർത്ത നൽകുന്ന ചില മാധ്യമങ്ങൾ ഉണ്ട്. ഭർത്താവ് മുഹമ്മദ് റിയാസിൻ്റെ അക്കൗണ്ടിലേക്ക് വീണ പണം മാറ്റിയെന്ന വാർത്ത നൽകിയത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. പിണറായി വിജയനു നേരെയായാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നത്. അന്വേഷണവുമായി വീണ സഹകരിച്ചു. വിവരങ്ങൾ നൽകാൻ ഇനിയും മടിയുണ്ടാകില്ല. താനോ തൻ്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല. അതിൽ പൂർണ ബോധ്യമുണ്ട്. ഈ കൈകൾ ശുദ്ധമാണ്. ഇനിയും ശുദ്ധമായിരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

