Tuesday, July 21, 2026
HomeNewsപാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം: സർക്കാരിന് രഹസ്യ നീക്കങ്ങൾ, കരുതലോടെ നേരിടാൻ പ്രതിപക്ഷം

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം: സർക്കാരിന് രഹസ്യ നീക്കങ്ങൾ, കരുതലോടെ നേരിടാൻ പ്രതിപക്ഷം

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നു. വിദേശസംഭാവനനിയന്ത്രണ ഭേദഗതി ബിൽ (എഫ്.സി.ആർ.എ.), ദേശീയഗീതമായ വന്ദേമാതരത്തോട് അനാദരം കാട്ടിയാൽ അത് കുറ്റകൃത്യമായി കണക്കാക്കുന്ന ബിൽ, ജനന, മരണ രജിസ്ട്രേഷനുകൾ വൈകിച്ചാലുള്ള ശിക്ഷാനടപടികൾ കർശനമാക്കുന്ന ബിൽ തുടങ്ങിയവ പാസാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

അതേസമയം, ചോദ്യപ്പേപ്പർ ചോർച്ച, അയോധ്യ സംഭാവനക്കൊള്ള, ഇന്ധനവില വർധന, വിദേശനയ പാളിച്ചകൾ എന്നിവ ഉയർത്തിക്കാട്ടി പ്രതിഷേധിക്കാനാണ് പ്രതിപക്ഷനീക്കം. ഡൽഹിയിലെ പാറ്റാ പാർട്ടി വിദ്യാർഥി പ്രക്ഷോഭത്തിന്റെയും നിരാഹാര സത്യാഗ്രഹത്തിന്റെയും അലയൊലികളും ആദ്യ ദിവസം മുതൽ തന്നെ പ്രതിഫലിക്കും.മണ്ഡല പുനഃസംഘടന ലക്ഷ്യമിട്ടുള്ള ഭരണഘടനാഭേദഗതി അജൻഡയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും പുതുക്കിയ രൂപത്തിൽ ഇതിന് ഭൂരിപക്ഷം നേടിയെടുക്കാനുള്ള സർക്കാരിന്റെ രഹസ്യ നീക്കങ്ങൾ സമ്മേളനത്തിന്റെ രാഷ്ടീയ സ്വഭാവത്തെ നിർണയിക്കും.

തൃണമൂൽ കോൺഗ്രസിലെ ഭിന്നിപ്പും ശിവസേന ഉദ്ധവ് പക്ഷത്തെ ആറ് എം.പി.മാർ എക്‌നാഥ് ഷിൻഡേ പക്ഷത്തിനൊപ്പം ചേർന്നതും മുൻ സമ്മേളനത്തെ അപേക്ഷിച്ച് പ്രതിപക്ഷത്തിന്റെ ആക്രമണ തീക്ഷ്ണത കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. ആ നിലയിൽ പ്രതിപക്ഷത്തിന്റെ പ്രത്യേകിച്ച് ഇന്ത്യ സഖ്യത്തിന്റെ ഒത്തൊരുമയുടെ ഉരകല്ല് കൂടിയാകും വർഷകാല സമ്മേളനം.വർഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. തൃണമൂൽ കോൺഗ്രസിൽനിന്ന് വിട്ടുപോയ 20-ഓളം വിമത എം.പി.മാരുടെ ‘നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ’(എൻ.സി.പി.ഐ)ക്ക്‌ യോഗത്തിലേക്ക് ക്ഷണം നൽകിയതാണ് പ്രതിഷേധത്തിന് കാരണം.

കോൺഗ്രസ്, സമാജ് വാദി പാർട്ടി, ഡി.എം.കെ, ജെ.എം.എം., ആം ആദ്മി പാർട്ടി, നാഷണൽ കോൺഫറൻസ്, ഇടതുപാർട്ടികൾ, ശിവസേന (ഉദ്ധവ് പക്ഷം ) എൻ.സി.പി (ശരത് പവാർ) എന്നിവർ ഇറങ്ങിപ്പോയി.

ശിവസേന ഉദ്ധവ് പക്ഷത്തെ ആറ് എം.പി.മാർ എക്‌നാഥ് ഷിന്ദേ പക്ഷത്തിനൊപ്പം ചേർന്നതിന് അംഗീകാരം നൽകിയതിനെയും പ്രതിപക്ഷം എതിർത്തു. അയോധ്യ സംഭാവനക്കൊള്ള, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ പ്രത്യേക ചർച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

മന്ത്രിമാരായ കിരൺ റിജിജു, ജെ.പി നഡ്ഡ, കോൺഗ്രസ് നേതാക്കളായ ജയറാം രമേഷ്, പ്രമോദ് തിവാരി, ലോക്‌സഭയിലെ കോൺഗ്രസ് ചീഫ്‌വിപ്പ് കൊടിക്കുന്നിൽ സുരേഷ്, ആർ.എസ്.പി. നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, സി.പി.എം. നേതാക്കളായ കെ. രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ, കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി, കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ് , ഡി.എം.കെ.യെ പ്രതിനിധീകരിച്ച് ടി.ആർ. ബാലു, തിരുച്ചി ശിവ, എൻ.സി.പി. (ശരത് പവാർ ) നേതാവ് സുപ്രിയ സുലെ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments