കുവൈത്ത് സിറ്റി: അമേരിക്ക- ഇറാൻ സംഘർഷത്തിൻ്റെ ഭാഗമായി കുവൈത്തിന്റെ വടക്കൻ അതിർത്തിയിലെ മൂന്ന് കര അതിർത്തി ചെക്ക്പോസ്റ്റുകൾക്ക് നേരെ “ശത്രുതാപരവും കുറ്റകൃത്യപരവുമായ ആക്രമണം” ഉണ്ടായതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈത്ത് ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സമുദ്രത്തിലെ എണ്ണ ഡ്രില്ലിങ് റിഗിനും നേരെയും ഡ്രോൺ ആക്രമണം ഉണ്ടായതായും മന്ത്രാലയം വ്യക്തമാക്കി.
പ്രതിരോധ മന്ത്രാലയ വക്താവ് സ്റ്റാഫ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ-അത്‌വാൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ആക്രമണത്തിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കുവൈത്ത് സമുദ്രാതിർത്തിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന ഓഫ്‌ഷോർ ഡ്രില്ലിങ് റിഗിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. അദ്ദേഹത്തിന് ആവശ്യമായ ചികിത്സ ലഭ്യമാക്കി വരുന്നതായി അധികൃതർ അറിയിച്ചു.
അതേസമയം, രാജ്യത്തിന്റെ സുരക്ഷയും ഭൂപ്രദേശങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിനായി കുവൈത്ത് സായുധ സേന പൂർണ ജാഗ്രതയിൽ തുടരുകയാണെന്ന് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും സൈനിക നേതൃത്വം വ്യക്തമാക്കി.

