Sunday, July 5, 2026
HomeNewsമെറ്റക്കെതിരെ വീണ്ടും കേന്ദ്രസർക്കാർ: കുട്ടികൾക്കെതിരെയുള്ള ലൈംഗികതിക്രമണ വീഡിയോകൾ നീക്കം ചെയ്യണമെന്ന് കേന്ദ്രം

മെറ്റക്കെതിരെ വീണ്ടും കേന്ദ്രസർക്കാർ: കുട്ടികൾക്കെതിരെയുള്ള ലൈംഗികതിക്രമണ വീഡിയോകൾ നീക്കം ചെയ്യണമെന്ന് കേന്ദ്രം

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കം (Child Sexual Exploitation and Abuse Material – CSEAM) പ്രചരിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ഉടൻ നീക്കം ചെയ്യാൻ മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഇതുസംബന്ധിച്ച് മെറ്റയ്ക്ക് ഔദ്യോഗിക നോട്ടീസ് നൽകി. ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്നതോ അതിലേക്ക് പ്രവേശനം എളുപ്പമാക്കുന്നതോ ആയ എല്ലാ പരസ്യങ്ങളും ഉള്ളടക്കങ്ങളും ഉടൻ പ്രവർത്തനരഹിതമാക്കാൻ ഇൻസ്റ്റഗ്രാമിനോട് കേന്ദ്രം ആവശ്യപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങൾ ലഭ്യമാക്കുന്ന ബാഹ്യ പ്ലാറ്റ്‌ഫോമുകളിലേക്ക് ഉപയോക്താക്കളെ വഴിതിരിച്ചുവിടുന്ന പരസ്യങ്ങളെക്കുറിച്ച് ഏഴ് ദിവസത്തിനകം വിശദമായ വിശദീകരണം നൽകാനും മെറ്റയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം പരസ്യങ്ങളുടെ കാര്യത്തിൽ മെറ്റയെ വിളിച്ചുവരുത്താൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു എന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഇൻസ്റ്റഗ്രാമിന്റെ അൽഗോരിതം പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണത്തെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും ഉടൻ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ മെറ്റയോട് നിർദേശിച്ചതായും അധികൃതർ അറിയിച്ചു. മെറ്റയുടെ ഉള്ളടക്ക നിയന്ത്രണ സംവിധാനത്തെക്കുറിച്ചുള്ള വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നടപടി. ബിബിസി ഐ നടത്തിയ അന്വേഷണത്തിൽ ഇന്ത്യയിൽ കുട്ടികളുടെ ലൈംഗിക ചൂഷണ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന ഏകദേശം 30 ഇൻസ്റ്റഗ്രാം പരസ്യങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. ഈ പരസ്യങ്ങളെക്കുറിച്ച് മെറ്റയെയും ഇന്ത്യൻ അധികൃതരെയും അറിയിച്ചതായും ബിബിസി വ്യക്തമാക്കി.

റിപ്പോർട്ട് പ്രകാരം, “rape video”, “child video” തുടങ്ങിയ വാചകങ്ങളുള്ള പരസ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. ഇവ ഉപയോക്താക്കളെ കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങൾ വിൽക്കുന്ന ടെലഗ്രാം ചാനലുകളിലേക്ക് നയിച്ചിരുന്നുവെന്നാണ് ആരോപണം. ഇത്തരം ഒരു പരസ്യം റിപ്പോർട്ട് ചെയ്തപ്പോൾ അത് ഇൻസ്റ്റഗ്രാമിന്റെ കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിച്ചിട്ടില്ലെന്നായിരുന്നു പ്ലാറ്റ്‌ഫോമിന്റെ ആദ്യ പ്രതികരണമെന്നും ബിബിസി റിപ്പോർട്ട് പറയുന്നു. പരിശോധനയുടെ ഭാഗമായി പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച ബിബിസി, യാതൊരു തിരച്ചിലും നടത്താതിരുന്നിട്ടും ലൈംഗിക സൂചനകളുള്ള ഉള്ളടക്കം പ്ലാറ്റ്‌ഫോം ശുപാർശ ചെയ്തതായി കണ്ടെത്തി. പിന്നീട് കുട്ടികളെയും മുതിർന്നവരെയും ലൈംഗിക സൂചനകൾ നൽകുന്ന സാഹചര്യങ്ങളിൽ കാണിക്കുന്ന പരസ്യങ്ങളും ടെലഗ്രാം ലിങ്കുകളും അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നയങ്ങൾ ലംഘിച്ച നിരവധി പരസ്യങ്ങൾ മെറ്റ നീക്കം ചെയ്യുകയും നിരവധി അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കുകയും ബന്ധപ്പെട്ട വെബ് ലിങ്കുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു. സംഭവത്തിൽ പ്രതികരിച്ച മെറ്റ, കുട്ടികളുടെ ലൈംഗിക ചൂഷണ ഉള്ളടക്കം പങ്കുവെക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ കമ്പനി യാതൊരു തരത്തിലുള്ള സഹിഷ്ണുതയും കാണിക്കില്ലെന്ന് വ്യക്തമാക്കി.

കൃത്രിമ ബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം ഉള്ളടക്കം മുൻകൂട്ടി കണ്ടെത്തി നീക്കം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും, നിയമലംഘകരെ കണ്ടെത്താനും നിരോധിത വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകൾ തടയാനും മറ്റ് കമ്പനികളുമായി വിവരങ്ങൾ പങ്കുവെക്കാനും വിദഗ്ധ സംഘം തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്നും മെറ്റ പ്രസ്താവനയിൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments