ദോഹ/ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ സായുധ സംഘർഷങ്ങൾക്കും സൈനിക നീക്കങ്ങൾക്കും പിന്നാലെ മേഖലയിലെ സ്ഥിതിഗതികൾ അതീവ സങ്കീർണ്ണമെന്ന് ഇറാൻ. യു.എസ് – ഇറാൻ തർക്കം പരിഹരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ചർച്ചകൾക്കായി അമേരിക്കൻ ഉന്നതതല പ്രതിനിധി സംഘം ഖത്തറിലെത്തി. യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഉപദേശകൻ ജാരെദ് കുഷ്നർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദോഹയിൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.
എന്നാൽ അമേരിക്കയുമായി നേരിട്ടുള്ള രാഷ്ട്രീയ ചർച്ചകൾക്ക് നിലവിൽ പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിലെ ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന തങ്ങളുടെ 6 ബില്യൺ ഡോളറിൻ്റെ സാമ്പത്തിക ആസ്തികൾ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾക്കായി മാത്രമാണ് ഇറാൻ സംഘം ദോഹ സന്ദർശിക്കുന്നതെന്നാണ് ഇറാൻ്റെ ഔദ്യോഗിക വിശദീകരണം.
ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച ലാൻ്ഡ് മൈനുകൾ നീക്കം ചെയ്യാൻ ഫ്രാൻസും ഒമാനും അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഇറാൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. തങ്ങളുടെ അതിർത്തി മേഖലയിലെ മൈനുകൾ നീക്കം ചെയ്യാനുള്ള പൂർണ്ണ ചുമതല ഇറാന് മാത്രമാണെന്നും, ബാഹ്യശക്തികളുടെ ഇടപെടലുകൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും ഇറാൻ്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഘരീബാബാദി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലൂടെ പോയ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണമുണ്ടാവുകയും, ഇതിന് തിരിച്ചടിയായി യു.എസ് സൈന്യം ഇറാനിയൻ സൈനിക താവളങ്ങളിൽ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവിഭാഗവും തൽക്കാലം കൂടുതൽ ആക്രമണങ്ങളിൽ നിന്ന് പിന്തിരിയാൻ ധാരണയിലെത്തി. നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാണെന്നും അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് ഭയമില്ലാതെ യാത്ര ചെയ്യാമെന്നും യു.എസ് സൈനിക വക്താക്കൾ അറിയിച്ചു.

