ന്യൂഡൽഹി : ഹൈദരാബാദിലെ യു.എസ്. കോൺസുലേറ്റിനോട് ചേർന്നുള്ള റോഡിന് ഔദ്യോഗികമായി തൻ്റെ പേര് നൽകിയതിന് ഇന്ത്യക്ക് നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഈ രീതിയിൽ ആദരിക്കപ്പെടുന്ന ആദ്യത്തെ യു.എസ്. പ്രസിഡൻ്റാണ് താനെന്ന് അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കൻ സ്വാതന്ത്ര്യത്തിൻ്റെ 250-ാം വാർഷിക ആഘോഷങ്ങളുടെ (ഫ്രീഡം 250) ഭാഗമായാണ് ഹൈദരാബാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലുള്ള റോഡിന് തെലങ്കാന സർക്കാർ ട്രംപിൻ്റെ പേര് നൽകിയത്.
“ഇന്ത്യയിലെ ഹൈദരാബാദിലുള്ള പുതിയ ഡോണൾഡ് ട്രംപ് അവന്യൂ — ഈ രീതിയിൽ ആദരിക്കപ്പെടുന്ന ആദ്യത്തെ യു.എസ്. പ്രസിഡൻ്റ്. നന്ദി!” എന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി കുറിച്ചു.
തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക, ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ, ഹൈദരാബാദിലെ യു.എസ്. കോൺസൽ ജനറൽ ലോറ വില്യംസ് എന്നിവർ ചേർന്നാണ് റോഡിൻ്റെ നാമകരണ ഫലകം അനാവരണം ചെയ്തത്. നയതന്ത്രജ്ഞരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഹൈദരാബാദ് പ്രമുഖ അമേരിക്കൻ സാങ്കേതികവിദ്യാ കമ്പനികളുടെ പ്രധാന കേന്ദ്രമായി മാറുന്ന പശ്ചാത്തലത്തിൽ, തെലങ്കാനയും അമേരിക്കയും തമ്മിലുള്ള തന്ത്രപരവും ബിസിനസ്സ്പരവുമായ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 2025 ഡിസംബറിലാണ് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ഈ പ്രഖ്യാപനം നടത്തിയത്.

