Sunday, May 24, 2026
HomeNewsപാകിസ്ഥാനിൽ സൈനികർ സഞ്ചരിച്ച എക്സ്പ്രസ്സ്’ ട്രെയിനിലേക്ക് ഭീകരാക്രമണം: 24 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ സൈനികർ സഞ്ചരിച്ച എക്സ്പ്രസ്സ്’ ട്രെയിനിലേക്ക് ഭീകരാക്രമണം: 24 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ക്രൂരമായ ഭീകരാക്രമണത്തിൽ സുരക്ഷാ സൈനികരും സ്ത്രീകളും കുട്ടികളുമടക്കം 24 പേർ കൊല്ലപ്പെട്ടു. 80-ലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റു. ഈദ് ആഘോഷങ്ങൾക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികർ സഞ്ചരിച്ച ‘ജാഫർ എക്സ്പ്രസ്സ്’ ട്രെയിനിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റിയാണ് ആത്മഹത്യാ സ്ഫോടനം നടത്തിയത്. ക്വറ്റയിലെ ചമൻ ഫട്ടാക്കിന് സമീപമാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.

ഏകദേശം 70 കിലോഗ്രാമിലധികം മാരകമായ സ്ഫോടകവസ്തുക്കൾ കാറിൽ നിറച്ചിരുന്നതായാണ് പ്രാഥമിക വിവരം. സ്ഫോടനത്തിൻ്റെ ശക്തമായ ആഘാതത്തിൽ ട്രെയിൻ്റെ രണ്ട് ബോഗികൾ പൂർണ്ണമായും തകരുകയും തീപിടിക്കുകയും ചെയ്തു. നിരവധി ബോഗികൾ പാളം തെറ്റിയിട്ടുണ്ട്. റെയിൽവേ ട്രാക്കിന് സമീപമുണ്ടായിരുന്ന മറ്റ് വാഹനങ്ങളും തകർന്നു.പരുക്കേറ്റവരെ ക്വറ്റയിലെ സൈനിക ആശുപത്രിയിലും സിവിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് മെഡിക്കൽ സംഘം നൽകുന്ന സൂചന. പ്രവിശ്യയിലെ എല്ലാ ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

മേഖലയിൽ സജീവമായ ബലൂച് വിഘടനവാദി സംഘടനകളാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷാ ഏജൻസികളുടെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് അതിർത്തി മേഖലകളിലും പ്രവിശ്യയിലുടനീളവും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പാകിസ്ഥാൻ കേന്ദ്ര സർക്കാരിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) പോലുള്ള സംഘടനകൾ കാരണം ബലൂചിസ്ഥാൻ പലതവണ അശാന്തിയുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് 400 യാത്രക്കാരുമായി പോവുകയായിരുന്ന ട്രെയിൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വെച്ച് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ സംഭവത്തിന് കൃത്യം ഒരു വർഷത്തിന് ശേഷമാണ് ഈ പുതിയ സംഭവം നടക്കുന്നത്. അന്ന് ട്രെയിൻ തട്ടിക്കൊണ്ടുപോയതിൻ്റെ ഉത്തരവാദിത്തം ബിഎൽഎ ഏറ്റെടുത്തിരുന്നു. ആ ആക്രമണത്തിൽ പങ്കെടുത്ത 33 ഭീകരരെയും പാകിസ്ഥാൻ സൈന്യം വധിക്കുകയും നൂറുകണക്കിന് യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments