Friday, May 22, 2026
HomeAmericaഇറാന്റെ സൈനിക ആയുധ അടിത്തറ തകർന്നിട്ടില്ല: യുഎസ് രഹസ്യാന്വേഷണ വിഭാഗം

ഇറാന്റെ സൈനിക ആയുധ അടിത്തറ തകർന്നിട്ടില്ല: യുഎസ് രഹസ്യാന്വേഷണ വിഭാഗം

യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണങ്ങളിൽ തകർന്നടിഞ്ഞെന്ന് കരുതിയ ഇറാന്റെ സൈനിക ആയുധ അടിത്തറ പ്രതീക്ഷിച്ചതിലും വേഗത്തിൽ പുനരുജ്ജീവനത്തിന്റെ പാതയിലെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ കണ്ടെത്തൽ.

ഏപ്രിൽ ആദ്യം ആരംഭിച്ച ആറാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ കാലയളവിൽ തന്നെ ഇറാൻ തങ്ങളുടെ ഡ്രോൺ ഉത്പാദനം ഭാഗികമായി പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ സൈനിക ശേഷി പൂർണമായും തകർത്തു എന്ന ഡോണൾഡ് ട്രംപിന്റെ മുൻ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾ.

യുഎസ് രഹസ്യാന്വേഷണ വിലയിരുത്തലുകളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമായ സിഎൻഎൻ ആണ് ഈ വാർത്ത പുറത്തുവിട്ടത്. മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ വളരെ വേഗത്തിലാണ് ഇറാന്റെ സൈന്യം ശക്തിപ്രാപിക്കുന്നത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

വ്യോമാക്രമണങ്ങളിൽ തകർന്ന മിസൈൽ കേന്ദ്രങ്ങൾ, ലോഞ്ചറുകൾ, പ്രധാന ആയുധ സംവിധാനങ്ങളുടെ നിർമാണ യൂണിറ്റുകൾ എന്നിവ ഇറാൻ അതിവേഗം പുനഃസ്ഥാപിക്കുകയാണ്. യുഎസ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം, കേവലം ആറുമാസത്തിനുള്ളിൽ തന്നെ ഇറാന് ഡ്രോൺ ആക്രമണ ശേഷി യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് പൂർണമായും തിരിച്ചുകൊണ്ടുവരാൻ സാധിക്കും.

‘ഇറാന്റെ തിരിച്ചുവരവിനായി യുഎസ് ഇന്റലിജൻസ് കമ്മ്യൂണിറ്റി നിശ്ചയിച്ചിരുന്ന സമയപരിധികളെയെല്ലാം അവർ മറികടന്നിരിക്കുന്നു,’ എന്ന് പേര് വെളിപ്പെടുത്താത്ത ഒരു യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിലവിലെ സംഘർഷത്തിൽ ഇറാന്റെ മിസൈൽ ഉൽപാദന ശേഷിക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, വീണ്ടുമൊരു യുദ്ധമുണ്ടായാൽ മിസൈലുകളുടെ ഈ കുറവ് നികത്താൻ ഡ്രോണുകളുടെ വൻതോതിലുള്ള ഉൽപാദനത്തിലൂടെ ഇറാന് സാധിക്കും. ഇസ്രയേലിനും ഗൾഫ് രാജ്യങ്ങൾക്കും ഒരേപോലെ ഭീഷണിയാകാൻ ഇറാന്റെ ഡ്രോണുകൾക്ക് കഴിയും എന്നത് മേഖലയിലെ യുഎസ് സഖ്യകക്ഷികളുടെ ആശങ്ക വർധിപ്പിക്കുന്നു.

ഇറാനുമായി ഒരു ശാശ്വത യുദ്ധവിരാമ കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ സൈനിക നടപടികൾ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനുമേൽ വീണ്ടും ബോംബാക്രമണം ആരംഭിക്കുന്നതിന് തൊട്ടരികിൽ വരെ താൻ എത്തിയിരുന്നതായി കഴിഞ്ഞ ചൊവ്വാഴ്ചയും ട്രംപ് പരസ്യമായി പ്രസ്താവിച്ചിരുന്നു.

ട്രംപ് വീണ്ടുമൊരു വ്യോമാക്രമണത്തിന് ഉത്തരവിട്ടാൽ, ഇറാൻ ഇതിനകം വീണ്ടെടുത്ത സൈനിക ശേഷി അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വലിയ വെല്ലുവിളിയാകും. ആക്രമണങ്ങൾ ഇറാന്റെ സൈനിക ശേഷിയെ ദീർഘകാലത്തേക്ക് ദുർബലപ്പെടുത്തിയെന്ന യുഎസ് സഖ്യകക്ഷികളുടെ അവകാശവാദങ്ങളുടെ വിശ്വാസ്യതയെ പുതിയ റിപ്പോർട്ടുകൾ നിഴലിലാക്കുന്നുണ്ട്.

യുഎസ്-ഇസ്രയേൽ സഖ്യം വിചാരിച്ചത്ര നാശനഷ്ടങ്ങൾ ഇറാനിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുതയെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതിനുപുറമേ, റഷ്യയിൽ നിന്നും ചൈനയിൽ നിന്നും ഇറാനു ലഭിക്കുന്ന തന്ത്രപരമായ പിന്തുണയും ഈ വേഗത്തിലുള്ള പുനർനിർമാണത്തിന് കാരണമായിട്ടുണ്ട്. യുദ്ധസമയത്ത് പോലും മിസൈൽ നിർമാണത്തിന് ആവശ്യമായ നിർണായക ഘടകങ്ങൾ ചൈന ഇറാനിലേക്ക് എത്തിച്ചിരുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം വിശ്വസിക്കുന്നു. എന്നാൽ നിലവിലുള്ള യുഎസ് നാവിക ഉപരോധം കാരണം ഈ വിതരണം വലിയ തോതിൽ തടസ്സപ്പെട്ടിട്ടുമുണ്ട്.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും കഴിഞ്ഞ ആഴ്ച സിബിഎസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചൈനക്കെതിരെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ചൈന ഇറാനിലേക്ക് ആയുധ ഘടകങ്ങൾ നൽകുന്നുണ്ടെന്ന് വ്യക്തമാക്കിയ നെതന്യാഹു, എന്നാൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ തയാറായില്ല. അതേസമയം, ഈ ആരോപണങ്ങൾ പൂർണമായും നിഷേധിച്ച് ചൈന രംഗത്തെത്തി. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത് ഈ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ്

യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ അതിശക്തമായ ആക്രമണങ്ങളെ അതിജീവിച്ച് ഇറാന്റെ വലിയൊരു വിഭാഗം ബാലിസ്റ്റിക് മിസൈലുകളും, ഡ്രോണുകളും, വ്യോമപ്രതിരോധ സംവിധാനങ്ങളും ഇപ്പോഴും സുരക്ഷിതമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സൈനിക അടിത്തറ പൂജ്യത്തിൽ നിന്നല്ല ഇറാൻ പുനർനിർമിക്കുന്നത് എന്നതിന്റെ തെളിവാണിത്.

ഇറാന്റെ പകുതിയോളം മിസൈൽ ലോഞ്ചറുകൾ തകർത്തെന്നായിരുന്നു ഏപ്രിലിൽ യുഎസ് ഇന്റലിജൻസ് വിലയിരുത്തിയിരുന്നത്. എന്നാൽ പുതിയ കണക്കുകൾ പ്രകാരം മൂന്നിൽ രണ്ട് ഭാഗം ലോഞ്ചറുകളും സുരക്ഷിതമാണ്. വെടിനിർത്തൽ കാലയളവ് മുതലെടുത്ത്, മുൻപ് നടന്ന ആക്രമണങ്ങളിൽ മണ്ണുമൂടിപ്പോയ ഭൂഗർഭ ലോഞ്ചറുകൾ ഇറാൻ കുഴിച്ചെടുത്തതാണ് ഈ വർധനവിന് കാരണം. യുദ്ധത്തിന് മുൻപുണ്ടായിരുന്ന പതിനായിരക്കണക്കിന് ഡ്രോണുകളിൽ പകുതിയോളവും ഇപ്പോഴും ഇറാന്റെ പക്കൽ നാശനഷ്ടങ്ങൾ കൂടാതെ അവശേഷിക്കുന്നുണ്ട്. ഇറാന്റെ തീരദേശ ക്രൂസ് മിസൈലുകളിൽ ഭൂരിഭാഗവും തകരാറുകൾ കൂടാതെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. യുഎസ് വ്യോമാക്രമണങ്ങളിൽ ഇറാന്റെ കപ്പലുകളെ ലക്ഷ്യം വച്ചെങ്കിലും തീരദേശ സൈനിക ആസ്തികളെ കാര്യമായി ആക്രമിച്ചിരുന്നില്ല. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്താൻ ഇറാന് ശേഷി നൽകുന്നത് ഈ മിസൈലുകളാണ്.

ഇന്റലിജൻസ് റിപ്പോർട്ടുകളോട് പ്രതികരിക്കാൻ യുഎസ് സെൻട്രൽ കമാൻഡ് വക്താവ് വിസമ്മതിച്ചു. രഹസ്യാന്വേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരസ്യമായി ചർച്ച ചെയ്യാറില്ലെന്നാണ് കമാൻഡ് വ്യക്തമാക്കിയത്. ‘യുഎസ് സൈന്യം ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമാണ്. പ്രസിഡന്റ് പറയുന്ന സമയത്തും സ്ഥലത്തും കൃത്യമായ സൈനിക നടപടി സ്വീകരിക്കാൻ ആവശ്യമായതെല്ലാം യുഎസിനുണ്ട്. ഞങ്ങളുടെ ജനങ്ങളെയും താൽപര്യങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ ആയുധശേഖരം യുഎസ് സൈന്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ടുതന്നെ വിവിധ കമാൻഡുകളിലായി ഒട്ടേറെ വിജയകരമായ സൈനിക നീക്കങ്ങൾ ഞങ്ങൾ നടത്തിയിട്ടുണ്ട്.’ എന്നാണ് ചീഫ് പെന്റഗൻ വക്താവ് സീൻ പാർനൽ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

അതേസമയം, കഴിഞ്ഞ ചൊവ്വാഴ്ച ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിക്ക് മുന്നിൽ സെന്റകോം കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ നൽകിയ സാക്ഷ്യം ഈ ഇന്റലിജൻസ് റിപ്പോർട്ടുകൾക്ക് തികച്ചും വിപരീതമാണ്. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും സാരമായി ബാധിച്ചുവെന്നും അവരുടെ പ്രതിരോധ ആയുധ അടിത്തറയുടെ 90 ശതമാനവും നശിപ്പിച്ചുവെന്നുമാണ് കൂപ്പർ അവകാശപ്പെട്ടത്. വർഷങ്ങളോളം ഇറാന് ഇനി തിരിച്ചുവരാൻ കഴിയില്ലെന്നും അദ്ദേഹം കമ്മിറ്റിയെ അറിയിച്ചിരുന്നു.

അഡ്മിറൽ ബ്രാഡ് കൂപ്പറിന്റെ വാദങ്ങൾ യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സെന്റകോം കമാൻഡറുടെ വിവരണങ്ങളും നിലവിലെ കൃത്യമായ ഇന്റലിജൻസ് റിപ്പോർട്ടുകളും തമ്മിൽ വലിയ വൈരുധ്യമുണ്ട്. ആക്രമണങ്ങൾ ഇറാന്റെ പുനർനിർമാണ ശേഷിയെ വർഷങ്ങളോളമല്ല, മറിച്ച് ഏതാനും മാസങ്ങൾ മാത്രമാണ് പിന്നോട്ട് വലിച്ചതെന്നാണ് ഇന്റലിജൻസ് വിലയിരുത്തൽ. ഇറാന്റെ പ്രതിരോധ വ്യവസായ അടിത്തറയുടെ വലിയൊരു ഭാഗം ഇപ്പോഴും കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നതിനാൽ, ചില പ്രത്യേക ആയുധ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ഇറാന്റെ ശ്രമങ്ങൾക്ക് പ്രതീക്ഷിച്ചതിലും വേഗം കൂടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments