തിരുവനന്തപുരം: കേരള മന്ത്രിസഭയിൽ വകുപ്പ് വിഭജനം പൂർത്തിയായി. പട്ടിക ഗവർണർക്ക് കൈമാറി. റോണി എം.ജോർജിന് ഉന്നത വിദ്യാഭ്യാസ വകുപ്പും എം.ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പും ലഭിച്ചു. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെ ലഭിച്ചു. വി.ഇ. അബ്ദുൽ ഗഫൂർ ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യും. ഫിഷറീസ് വകുപ്പിൽ കോൺഗ്രസും ലീഗും ധാരണയിലെത്താത്തതു കൊണ്ടാണ് പട്ടിക വൈകുന്നതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
ആരോഗ്യവകുപ്പും ദേവസ്വവും കെ. മുരളീധരൻ തന്നെ കൈകാര്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ദേവസ്വം വകുപ്പ് കെ. മുരളീധരനിൽ നിന്ന് മാറ്റുമെന്ന തരത്തിൽ ചർച്ച നടന്നിരുന്നു. പി.സി.വിഷ്ണുനാഥ് ടൂറിസം, സാംസ്‌കാരികം, സിനിമ വകുപ്പുകൾ കൈകാര്യം ചെയ്യുമെന്നാണ് വിവരം. ബിന്ദു കൃഷ്ണ വനിത, ശിശുക്ഷേമം എന്നിവയും കൈകാര്യം ചെയ്യും. പൊതുവിദ്യാഭ്യാസം അഡ്വ. എൻ. ഷംസുദ്ദീൻ കൈകാര്യം ചെയ്യും. വൈദ്യുതി വകുപ്പ് സണ്ണി ജോസഫിനും എ.പി.അനില്‍കുമാറിന് റവന്യൂ വകുപ്പും ലഭിച്ചു. പൊതുമരാമത്ത് പി.കെ ബഷീറും തദ്ദേശ വകുപ്പ് കെ.എം ഷാജിയും കൈകാര്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

