അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് പടർന്ന കാട്ടുതീയിൽ 39,500 ഏക്കറിലധികം ഭൂമി കത്തിനശിക്കുകയും 120-ത്തിലധികം വീടുകൾ തകർന്നതായും അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ തെക്ക്-കിഴക്കൻ ഭാഗങ്ങളിലെ രണ്ട് പ്രധാന തീപിടിത്തങ്ങളായ പിൻലാൻഡ് റോഡ് തീപിടിത്തവും ഹൈവേ 82 തീപിടിത്തവും വലിയ നാശനഷ്ടങ്ങൾക്ക് കാരണമായി. ഇതോടെ ഗവർണർ ബ്രയാൻ കെംപ് സംസ്ഥാനത്തെ 159 കൗണ്ടികളിൽ 91 എണ്ണത്തിൽ 30 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
“ഇപ്പോൾ കാലാവസ്ഥ അതീവ വരണ്ടതാണ്. ചെറിയൊരു തീപ്പൊരി പോലും അപകടകരമായ കാട്ടുതീയായി മാറാൻ സാധ്യതയുണ്ട്,” എന്ന് ജോർജിയ ഫോറസ്റ്റ്രി കമ്മീഷൻ ഡയറക്ടർ ജോണി സാബോ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. നാം അതീവ വരൾച്ചാ സാഹചര്യത്തിലാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരിയെക്കാൾ കാട്ടുതീ സംഭവങ്ങൾ ഇതിനകം കൂടുതലായി എന്നും സാബോ കൂട്ടിച്ചേർത്തു.
ഇതിനൊപ്പം, നിരവധി ചെറിയ തീപിടിത്തങ്ങളും നിയന്ത്രണ വിധേയമാക്കാൻ അധികൃതർ പരിശ്രമിക്കുകയാണ്. ശനിയാഴ്ച മാത്രം 32 പുതിയ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഏകദേശം 50 ഏക്കർ പ്രദേശം കത്തി നശിച്ചതായും റിപ്പോർട്ടുണ്ട്. ഏപ്രിൽ 18-നാണ് തീപിടിത്തങ്ങൾ ആരംഭിച്ചത്. തുടർന്ന് നാല് ദിവസങ്ങൾക്ക് ശേഷം ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.
ഹൈവേ 82 തീപിടിത്തത്തിന് കാരണമായത് വൈദ്യുതി ലൈനുമായി സമ്പർക്കത്തിൽ വന്ന ഫോയിൽ ബലൂൺ ആണെന്നാണ് ജോർജിയ ഫോറസ്റ്റ്രി കമ്മീഷൻ വിലയിരുത്തുന്നത്. ഏകദേശം 7,500 ഏക്കർ പ്രദേശം ഇതിനകം കത്തി നശിച്ചിട്ടുണ്ട്. തീ ഏകദേശം 10 ശതമാനം നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. പിൻലാൻഡ് റോഡ് തീപിടിത്തത്തിന് കാരണം വെൽഡിംഗ് പ്രവർത്തനത്തിനിടെ ഉണ്ടായ തീപ്പൊരി ആണെന്നാണ് റിപ്പോർട്ട്. ഇത് ഏകദേശം 32,000 ഏക്കർ പ്രദേശം കത്തി നശിപ്പിച്ചു.വെള്ളിയാഴ്ച പുറത്തിറക്കിയ അപ്ഡേറ്റിൽ, പിൻലാൻഡ് തീപിടിത്തത്തിൽ കുറഞ്ഞത് 35 ചെറിയ കെട്ടിടങ്ങൾ നശിച്ചതായും 187 വീടുകൾക്ക് ഇപ്പോഴും ഭീഷണിയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തെ 91 കൗണ്ടികളിൽ പുറംപ്രദേശങ്ങളിൽ തീ കത്തിക്കുന്നത് നിരോധിച്ചിട്ടുണ്ട്. മാലിന്യങ്ങളും കൃഷിയുമായി ബന്ധപ്പെട്ട വസ്തുക്കൾ കത്തിക്കുന്നതിനും വിലക്കുണ്ട്.

