ടെഹ്റാൻ : ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ വീണ്ടും ഇറാന്‍റെ ആക്രമണം. ബുധനാഴ്ച പുലർച്ചെ ഒമാൻ തീരത്തിന് സമീപം വെച്ചാണ് ഇറാൻ റെവല്യൂഷണറി ഗാർഡിന്‍റെ സായുധ ബോട്ട് കണ്ടെയ്നർ കപ്പലിന് നേരെ വെടിവെപ്പ് നടത്തിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ആക്രമണത്തിൽ കപ്പലിന്‍റെ കമാൻഡ് സെന്‍ററായ ‘ബ്രിഡ്ജിന്’ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി യുകെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്തു.
കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ആക്രമണത്തെത്തുടർന്ന് തീപിടുത്തമോ പരിസ്ഥിതി പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ആക്രമിക്കപ്പെട്ട കപ്പലിന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ നേതൃത്വത്തിൽ ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പുതിയ സംഭവം.
മേഖലയിൽ കഴിഞ്ഞ ശനിയാഴ്ച രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെയും സമാനമായ രീതിയിൽ ആക്രമണമുണ്ടായിരുന്നു. ഇന്ത്യൻ പതാക വഹിച്ച കപ്പലുകളെ കടലിടുക്കിൽ വെച്ച് ഇറാൻ സൈന്യം തടയുകയും വെടിയുതിർക്കുകയും ചെയ്തത് നയതന്ത്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇന്ത്യൻ കപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ ഇറാൻ സ്ഥാനപതിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. സമുദ്ര വ്യാപാര പാതകളിൽ ഇറാൻ നിയന്ത്രണം കടുപ്പിക്കുന്നത് അന്താരാഷ്ട്ര വ്യാപാര മേഖലയെയും ആഗോള എണ്ണ വിപണിയെയും വലിയ തോതിൽ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്.

