സിംഗപ്പൂർ : യുഎസും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾ ഉടൻ ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞു. ചൊവ്വാഴ്ച ഏഷ്യൻ വ്യാപാര സമയത്താണ് വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ലോകത്തെ പ്രധാന എണ്ണ സൂചികയായ ബ്രെൻ്റ് ക്രൂഡ് 1.6 ശതമാനം ഇടിഞ്ഞ് ബാരലിന് 93.97 ഡോളറിലെത്തി. യുഎസ് സൂചികയായ വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് 1.5 ശതമാനം ഇടിവോടെ 86.15 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, പാകിസ്ഥാനിൽ വെച്ച് യുഎസ്-ഇറാൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും ഇല്ലെന്നും സൂചനയുണ്ട്. ചർച്ചകൾ സംബന്ധിച്ച് ഇരു രാജ്യങ്ങളും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ചർച്ചകൾ വിജയിച്ചാൽ ഇറാനുമേലുള്ള ഉപരോധങ്ങൾ നീങ്ങുമെന്നും കൂടുതൽ എണ്ണ വിപണിയിലെത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് നിക്ഷേപകർ.പക്ഷേ, പ്രതീക്ഷകൾക്കു വിപരീതമായി ജെ.ഡി വാൻസിൻ്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം പാകിസ്ഥാനിലെത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നെങ്കിലും എന്നെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അദ്ദേഹം ഇതിനോടകം അവിടെ എത്തേണ്ടതായിരുന്നു, എന്നാൽ തിങ്കളാഴ്ച രാത്രിയും അദ്ദേഹം വാഷിംഗ്ടണിൽ തന്നെയായിരുന്നു എന്നാണ് വിവരം. ചർച്ചയിൽ പങ്കെടുക്കുമെന്ന് പരസ്യമായി സമ്മതിക്കാൻ ഇറാൻ കാണിക്കുന്ന വിമുഖതയാകാം ഈ അനിശ്ചിതത്വത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇറാൻ്റെ ഭാഗത്തുനിന്നും ഇപ്പോഴും രൂക്ഷമായ പ്രതികരണങ്ങളാണ് വരുന്നത്. ഇറാൻ പ്രതിനിധി സംഘത്തെ നയിക്കുമെന്ന് കരുതപ്പെടുന്ന പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് പറഞ്ഞത്, “ഭീഷണികൾക്ക് കീഴടങ്ങിക്കൊണ്ടുള്ള ഒരു ചർച്ചയ്ക്കും ഇറാനില്ല” എന്നാണ്. ഡോണൾഡ് ട്രംപ് ഉപരോധം ഏർപ്പെടുത്തിയെന്നും വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ഹോർമുസ് കടലിടുക്കിലെ സംഭവങ്ങളെയാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഇറാൻ പതാകയേന്തിയ ചരക്ക് കപ്പൽ യുഎസ് പിടിച്ചെടുക്കുകയും, ഇറാന്റെ ഉപരോധത്തിന് മറുപടിയായി ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് സ്വന്തം നിലയിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പരസ്യമായി കേൾക്കുന്ന പല പ്രസ്താവനകളും വെറും രാഷ്ട്രീയ തന്ത്രങ്ങളാകാം. ഔദ്യോഗികമായി എന്ത് പറഞ്ഞാലും ഇറാൻ ചർച്ചയ്ക്കായി എത്തിയേക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

