തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണത്തിൽ മെല്ലെപ്പോക്കിൽ എസ്ഐടി. കുറ്റപത്രത്തിൻ്റെ കരട് തയാറായിട്ടും അന്തിമ റിപ്പോർട്ട് തയാറാക്കി പ്രോസിക്യൂഷൻ അനുമതിക്ക് ഇനിയും സർക്കാറിന് കൈമാറിയില്ല. തെരെഞ്ഞെടുപ്പ് ഫലത്തിന് ശേഷം തുടർനടപടിയിലേക്ക് കടക്കാനുള്ള നീക്കത്തിലാണ് എസ്ഐടി. ജംഷഡ്പൂരിലെ കേന്ദ്ര ലാബിൽ നിന്നുള്ള ഫലം പോലും ഇതേവരെ എസ്ഐടി ശേഖരിച്ചിട്ടില്ല.
രാജ്യം ചർച്ച ചെയ്യുന്ന സ്വർണ്ണക്കൊള്ളക്കേസിലെ മുഴുവൻ പ്രതികളും ഇപ്പോൾ പുറത്താണ്. കുറ്റപത്രം സമയബന്ധിതമായി സമർപ്പിക്കാത്തതിനാലാണ് എല്ലാവർക്കും സ്വാഭാവിക ജാമ്യം ലഭിച്ചത്. എത്ര സ്വർണം കവർച്ച ചെയ്തുവെന്നതായിരുന്നു പ്രധാന ചോദ്യം. 1700 ഗ്രാം സ്വർണം മോഷ്ടിച്ചുവെന്ന ശാസ്ത്രീയ പരിശോധന ഫലത്തിലൂടെ എസ്ഐടി നിഗമനത്തിലെത്തി. പാളികള്‍ മാറ്റിയോ എന്നതിൽ വ്യക്തത വരുത്താൻ ജംഷഡ് പൂർ ലാബിലെ ഫലമാണ് വരേണ്ടത്. ഫലം സംബന്ധിച്ച അനൗദ്യോഗിക വിവരങ്ങള്‍ പ്രത്യേക സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഇതെല്ലാം ക്രോഡീകരിച്ച് രണ്ടു കുറ്റപത്രങ്ങളുടെ കരട് എസ്ഐടി തയ്യാറാക്കി. രണ്ടു കുറ്റപത്രത്തിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ കവർച്ചയിൽ 15 പ്രതികളും കട്ടിളപാളി മോഷണത്തിൽ 14 പ്രതികളുമാണുള്ളത്. എൻ.വാസു കട്ടിളപാളിയിൽ മാത്രമാണ് പ്രതി. പ്രതിപട്ടികയിലുള്ള ചിലർ മാപ്പു സാക്ഷികളാകും. എല്ലാ നടപടികളും പൂർത്തിയാക്കി ബോർഡ് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥർക്കുമെതിരെ കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിൻെറ മുൻകൂർ അനുമതി ആവശ്യമാണ്.
കേന്ദ്രലാബിലെ അന്തിമ റിപ്പോർട്ട് രേഖമൂലം വാങ്ങിയ കുറ്റപത്രത്തൊടൊപ്പം ചേർത്താൽ അനുമതിക്കായി നൽകാം. പക്ഷെ മെല്ലെപോക്കിലാണ് എസ്ഐടി. തെരെഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രോസിക്യൂഷൻ അനുമതി തേടിയാൽ മതിയെന്ന ധാരണയിലാണ് എസ്ഐടി. പുതിയ സർക്കാരാണെങ്കിൽ സ്വർണകൊള്ളയിലെ നയമെന്താകുമെന്നാണ് എസ്ഐടി കുഴക്കുന്ന കാര്യം. കേന്ദ്ര ഏജൻസിക്ക് അന്വേഷണം വിടുമോ എന്ന ചോദ്യവും മുന്നിലുണ്ട്. അവധിക്കു ശേഷം പുതിയ ബഞ്ചാകുമോ ഹൈക്കോടതിയിൽ കേസ് പരിഗണിക്കുയെന്നതും മറ്റൊരു ചോദ്യമാണ്. കവർച്ച കേസിലെ പ്രതികള്‍ സോണിയാ ഗാന്ധിയെ കണ്ടതിലോ കടകംപ്പള്ളിയുമായുള്ള ബന്ധത്തിലോ കൂടുതൽ അന്വേഷണത്തിലേക്ക് എസ്ഐടി നീങ്ങുന്നില്ല.

