ആലപ്പുഴ: കെ. സുധാകരന്‍റെ രാഷ്ട്രീയ ധാർമികത ജി. സുധാകരന് ഇല്ലെന്ന് മന്ത്രി സജി ചെറിയാൻ. ജി സുധാകരൻ പാർട്ടിയുടെ ചങ്കിൽ കുത്തിയെന്ന് സജി ചെറിയാൻ പറഞ്ഞു. ചങ്കിൽ കുത്തിയവരെ ചേർത്ത് പിടിച്ച് ജയിക്കാമെന്ന് കോൺഗ്രസ് കുരുതേണ്ട എന്നും അദ്ദേഹം പറഞ്ഞു. ചേർത്തലയിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ.’ആലപ്പുഴയിൽ സി.പി.എമ്മും എൽ.ഡി.എഫും തീരാൻ പോകുന്നു എന്ന് പലരും പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരാളെയും ഒരു വിസ്മയത്തിനും കിട്ടില്ല. അതാണ് ആലപ്പുഴയുടെ പാരമ്പര്യം. എല്ലാ സൗകര്യങ്ങളും പാർട്ടി നൽകി. പാർട്ടിയുടെ ചങ്കിൽ കുത്തുകയല്ല വേണ്ടത്. അങ്ങനെ കുത്തിയവരെ കൂട്ടുപിടിച്ച് കേരളത്തിൽ കോൺഗ്രസ് ജയിക്കുമെന്ന് പറഞ്ഞാൽ ആലപ്പുഴയിൽ അത് സംഭവിക്കില്ല എന്നാണ് പറയാനുള്ളത്. കെ. സുധാകരന് ആ വഞ്ചന കാണിച്ചില്ലല്ലോ. അതാണ് രാഷ്ട്രീയ ധാർമികത’ – സജി ചെറിയാൻ പറഞ്ഞു.
അതേസമയം, അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാൻ ജി. സുധാകരൻ ഇന്ന് പത്രിക നൽകും. ഉച്ചക്ക് 12.30ന് 1. 30 നും ഇടയിലാണ് പത്രിക സമർപ്പണം. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച ജി. സുധാകരൻ യു.ഡി.എഫ് പിന്തുണ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സ്ഥാനാർഥിത്വം പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ അദ്ദേഹം മന്ത്രി സജി ചെറിയാനെയും എളമരം കരീമിനെയും വിമർശിച്ചിരുന്നു. എത്ര തവണ മത്സരിച്ചു എന്നല്ല, സ്ഥാനം ഉപയോഗിച്ച് എന്ത് ചെയ്തു എന്നതിനാണ് പ്രധാനം എന്ന് സുധാകരൻ പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലുകളെ ആയുധമാക്കി തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ട്. കേഡർമാർക്ക് പാർട്ടി നേതാക്കളുടെ അച്ഛന് വരെ വിളിക്കാം എന്ന അവസ്ഥയിലാണ്. കേരള രാഷ്ട്രീയത്തിൽ എല്ലാവരും അത് സ്വയം വിമർശനമായി പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

