ഇസ്രയേൽ-അമേരിക്ക-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലിയോ പതിനാലാമൻ മാർപാപ്പ. ആയുധങ്ങൾക്ക് ഒരിക്കലും ശാശ്വതമായ സമാധാനം കൊണ്ടുവരാനാകില്ലെന്നും അവ സർവനാശവും മരണവും വേദനയും മാത്രമാണ് സമ്മാനിക്കുകയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വത്തിക്കാനിൽ നടത്തിയ പ്രസംഗത്തിലാണ് ലോകത്തെ നടുക്കുന്ന യുദ്ധസാഹചര്യത്തിൽ മാർപാപ്പ തന്റെ ആശങ്ക അറിയിച്ചത്.
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അത് പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പകയും പ്രതികാരവും ഉപേക്ഷിച്ച് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കാൻ ബന്ധപ്പെട്ട രാജ്യങ്ങൾ തയ്യാറാകണം. ആരും മറ്റൊരാളുടെ നിലനിൽപ്പിന് ഭീഷണിയാകരുത്.
ആണവ ഭീഷണികളിൽ നിന്ന് മുക്തമായ ഒരു സുരക്ഷിത ലോകം കെട്ടിപ്പടുക്കാൻ എല്ലാ രാജ്യങ്ങളും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. മനുഷ്യത്വം മരവിക്കുന്ന ഇത്തരം സാഹചര്യങ്ങളിൽ സമാധാനത്തിനായി കൈകോർക്കുക എന്നത് ചരിത്രപരമായ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

