നാഗ്പൂർ: നാഗ്പൂരിലെ സ്ഫോടക വസ്തുനിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 17 പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്.എസ്.ബി.എൽ എനർജി ലിമിറ്റഡ് എന്ന ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.എൻ.ഡി.ആർ.എഫ് സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിറ്റണേറ്റർ നിർമാണ യുണിറ്റിൽ ഏഴ് മണിക്കും 7.15നും ഇടയിലാണ് സ്ഫോടനമുണ്ടായതെന്ന് കമ്പനി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. ജില്ലാ കലക്ടർ വിപിൻ ഇറ്റാകറും എസ്.പി ഹാർഷ് പോഡറും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
അതീവ ദുഃഖമുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ അദ്ദേഹം സഹായമായി പ്രഖ്യാപിച്ചു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് ഉണ്ടായതെന്ന് സംസ്ഥാന മുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞു.മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും ഫഡ്നാവിസ് വ്യക്തമാക്കി. സ്ഫോടനത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും ഫഡ്നാവിസ് പറഞ്ഞു. കഴിഞ്ഞ ദിവസം ആന്ധ്രയിലെ പടക്കനിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 21 പേർ മരിച്ചിരുന്നു.

