കൊച്ചി: ഇസ്രയേൽ – ഇറാൻ യുദ്ധം മുറുകുന്നതിനിടെ ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി വിമാന കമ്പനികൾ. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കി. പുറപ്പെട്ട പല വിമാനങ്ങളും തിരിച്ചുവിളിച്ചു. എല്ലാ വിമാനത്താവളങ്ങളും യാത്രക്കാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കായി പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
അമേരിക്ക ഇറാൻ യുദ്ധം ഗൾഫ് മേഖലയെ ആകെ ബാധിച്ചതോടെ നിരവധി പ്രവാസികളാണ് പ്രതിസന്ധിയിലായത്. വിമാനങ്ങൾ റദ്ദാക്കിയതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനായി എത്തിയ നിരവധി പേർ കരിപ്പൂര്‍ വിമാനത്താവളത്തിൽ കുടുങ്ങി. ഇന്ന് കരിപ്പൂരിൽ നിന്നും ഗൾഫ് മേഖലയിലേക്ക് സർവീസ് ഇല്ല. ഗൾഫ് മേഖലയിലേക്കുള്ള മുഴുവൻ സർവീസും റദ്ദാക്കി. ഇതോടെയാണ് ബിസിനസ്സ് ചെയ്യുന്നവരും ജോലി നോക്കുന്നവരും വിദ്യാർത്ഥികളും തീർത്ഥാടകരും അടക്കമുള്ള യാത്രക്കാരാണ് കുടുങ്ങിയത്.
വിസാകാലാവധിയും അവധിയും തീരുന്നതാണ് പലരുടെയും ആശങ്ക. ഒമാനിലേക്കുള്ള ചില സർവീസുകൾ റദ്ദാക്കി എന്ന് അറിയിക്കാത്തതും യാത്രക്കാരെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്.

