വാഷിംഗ്ടൺ : ആന്ത്രോപിക് (Anthropic) കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ‘ഉടനടി’ നിർത്താൻ എല്ലാ ഫെഡറൽ ഏജൻസികളോടും ഉത്തരവിട്ടതായി പ്രസിഡൻ്റ് ട്രംപ് വെള്ളിയാഴ്ച അറിയിച്ചു. സൈനിക ആവശ്യങ്ങൾക്കായി തങ്ങളുടെ എഐ ഉപയോഗിക്കുന്നതിൽ കമ്പനി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്ന പെൻ്റഗണിൻ്റെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഈ നടപടി.
“അമേരിക്കൻ ഗവൺമെൻ്റിലെ എല്ലാ ഫെഡറൽ ഏജൻസികളോടും ആന്ത്രോപ്പിക്കിൻ്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ഉടനടി നിർത്താൻ ഞാൻ നിർദ്ദേശിക്കുന്നു,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. “നമുക്ക് അത് ആവശ്യമില്ല, അത് വേണ്ടെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, ഇനി അവരുമായി ബിസിനസ്സ് ചെയ്യില്ല!”പ്രതിരോധ വകുപ്പ് ഉൾപ്പെടെ ആന്ത്രോപ്പിക്കിൻ്റെ സേവനം ഉപയോഗിക്കുന്ന ചില ഏജൻസികൾക്ക് ആറുമാസത്തിനുള്ളിൽ ഇത് ഘട്ടംഘട്ടമായി നിർത്താൻ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിൽ കമ്പനി സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“ആന്ത്രോപിക് മര്യാദയ്ക്ക് പെരുമാറുകയും ഈ മാറ്റത്തിൻ്റെ ഘട്ടത്തിൽ സഹായിക്കുകയും വേണം. ഇല്ലെങ്കിൽ പ്രസിഡൻ്റ് എന്ന നിലയിലുള്ള എൻ്റെ പൂർണ്ണ അധികാരം ഉപയോഗിച്ച് അവരെക്കൊണ്ട് അത് ചെയ്യിപ്പിക്കും. വലിയ സിവിൽ, ക്രിമിനൽ നടപടികൾ നേരിടേണ്ടി വരും,” അദ്ദേഹം എഴുതി. ആന്ത്രോപിക് ഒരു “തീവ്ര ഇടതുപക്ഷ എഐ കമ്പനി” ആണെന്നും യഥാർത്ഥ ലോകത്തെക്കുറിച്ച് അവർക്ക് ധാരണയില്ലെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, ട്രംപിൻ്റെ പോസ്റ്റിന് പിന്നാലെ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആന്ത്രോപ്പിക്കിനെ ‘സപ്ലൈ ചെയിൻ റിസ്ക്’ (വിതരണ ശൃംഖലയിലെ ഭീഷണി) ആയി പ്രഖ്യാപിച്ചു. “അമേരിക്കൻ സൈന്യവുമായി ബിസിനസ്സ് ചെയ്യുന്ന ഒരു കരാറുകാരോ പങ്കാളിയോ ആന്ത്രോപ്പിക്കുമായി യാതൊരു വാണിജ്യ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പാടില്ല,” ഹെഗ്സെത്ത് പറഞ്ഞു.
ആറുമാസത്തിനുള്ളിൽ ഇതിലും മികച്ചതും രാജ്യസ്നേഹമുള്ളതുമായ മറ്റൊരു സേവനത്തിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തങ്ങളുടെ ‘ക്ലോഡ്’ എന്ന എഐ മോഡൽ സൈന്യം ഉപയോഗിക്കുന്നതിന് കമ്പനി ഏർപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങളെച്ചൊല്ലി പെന്റഗണും ആന്ത്രോപ്പിക്കും തമ്മിൽ തർക്കത്തിലായിരുന്നു. തടസ്സങ്ങളില്ലാതെ എഐ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് സൈന്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി നൽകാൻ വെള്ളിയാഴ്ച വൈകുന്നേരം 5 മണി വരെയാണ് സമയം നൽകിയിരുന്നത്.

