ചെന്നൈ : എ ഐ എ ഡി എം കെയിൽ നിന്ന് പുറത്താക്കപ്പെട്ട തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം ഔദ്യോഗികമായി ഡി എം കെയിൽ ചേർന്നു. ഇന്ന് രാവിലെ ചെന്നൈയിലെ അണ്ണാ അറിവാ ലയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു. സ്റ്റാലിൻ്റെ സാന്നിധ്യത്തിൽ പനീർശെൽവം ഡിഎംകെ പതാക ഏറ്റുവാങ്ങി. അദ്ദേഹത്തോടൊപ്പം മകൻ പി. രവീന്ദ്രനാഥ് കുമാറും പാർട്ടിയിൽ ചേർന്നു.
ഡിഎംകെയിൽ ചേരുന്നതിന് മുന്നോടിയായി അദ്ദേഹം തൻ്റെ എംഎൽഎ സ്ഥാനവും (ബോഡിനായ്ക്കന്നൂർ മണ്ഡലം) പ്രാഥമിക അംഗത്വവും രാജിവെച്ചിരുന്നു. “സ്റ്റാലിൻ്റെ നേതൃത്വത്തെ രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണെന്നും ഒരു രാഷ്ട്രീയ പാർട്ടി എങ്ങനെ നടത്തണമെന്ന് അദ്ദേഹം കാണിച്ചുതരുന്നു” എന്നും പനീർശെൽവം പ്രതികരിച്ചു. എടപ്പാടി കെ. പളനിസ്വാമിയുടേത് ഏകാധിപത്യപരമായ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2022 ജൂലൈയിൽ എ ഐ എ ഡി എം കെയിൽ ഉണ്ടായ അധികാരത്തർക്കത്തെത്തുടർന്ന് പനീർശെൽവത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടെ ഭാഗമായി പ്രവർത്തിച്ചെങ്കിലും 2025-ൽ ആ സഖ്യവും ഉപേക്ഷിച്ചു. അതേസമയം, ഈ രാഷ്ട്രീയ നീക്കം വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

