കോലാലംപൂർ: മലേഷ്യയിലെ സബ തീരത്ത് അതിശക്തമായ ഭൂചലനം. ബോർണിയോ ദ്വീപിന് സമീപം തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു.
പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 12:57 (GMT 16:57) നാണ് ഭൂചലമുണ്ടായത്. കോട്ട കിനാബാലുവിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ (62 മൈൽ) വടക്ക് കിഴക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂഗർഭത്തിൽ 619.8 കിലോമീറ്റർ ആഴത്തിലാണ് ചലനം ഉണ്ടായതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.
സാധാരണഗതിയിൽ 7.1 തീവ്രതയുള്ള ഭൂചലനങ്ങൾ വലിയ നാശനഷ്ടങ്ങൾ കരണമാകാറുണ്ടെങ്കിലും, ഇത്തവണ ഭൂചലനം ഭൂമിക്കടിയിൽ വളരെ ആഴത്തിൽ ഉണ്ടായതിനാൽ ഉപരിതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എങ്കിലും തീരദേശ മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നാശനഷ്ടങ്ങളോ ജീവഹാനിയോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

