വാഷിംഗ്ടൺ ഡി.സി : ചൊവ്വാഴ്ച വാഷിംഗ്ടൺ ഡി.സി.യിലെ യുഎസ് ക്യാപിറ്റോൾ കെട്ടിടത്തിലേക്ക് തോക്കുമായി ഓടിയെത്തിയ 18കാരൻ പൊലീസ് പിടിയിലായി. ജോർജിയയിലെ സ്മിർണയിൽ നിന്നുള്ള കാർട്ടർ കമാച്ചോ കൌമാരക്കാരനാണ് പിടിയിലായത്. ഇയാൾ കൈവശം വച്ചിരുന്നത് ലോഡ് ചെയ്ത ഒരു ഷോട്ട്ഗൺ ആയിരുന്നു. കൂടാതെ അധികമായി വെടിയുണ്ടകളും ഇയാളുടെ പക്കലുണ്ടായിരുന്നു.
ഉച്ചയ്ക്ക് 12 മണിയോടെ ഒരു വെള്ള മെഴ്‌സിഡസ് എസ്‌യുവിയിൽ ക്യാപിറ്റോളിന് സമീപമെത്തിയ ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി കെട്ടിടത്തിന് നേരെ ഓടുകയായിരുന്നു. ഇയാൾ ഒരു ടാക്റ്റിക്കൽ വെസ്റ്റും ഗ്ലൗസും ധരിച്ചിരുന്നു. ഇയാളുടെ വാഹനത്തിൽ നിന്ന് ഗ്യാസ് മാസ്കും ഹെൽമെറ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ക്യാപിറ്റോൾ പൊലീസിൻ്റെ വെല്ലുവിളി നേരിട്ടപ്പോൾ ഇയാൾ തോക്ക് താഴെയിടുകയും പൊലീസിന് കീഴടങ്ങുകയും ചെയ്തു. ആർക്കും പരിക്കേറ്റിട്ടില്ല. ലൈസൻസില്ലാതെ തോക്ക് കൈവശം വെക്കുക, രജിസ്റ്റർ ചെയ്യാത്ത വെടിയുണ്ടകൾ സൂക്ഷിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോൾ യുഎസ് കോൺഗ്രസ് സഭകൾ ചേരുന്നുണ്ടായിരുന്നില്ല. ഇയാളുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് യുഎസ് ക്യാപിറ്റോൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

