Wednesday, February 11, 2026
HomeAmericaഇന്ത്യയിൽ യു.എസ് നിക്ഷേപത്തിൽ വർദ്ധനവ്: ഓഹരി വിപണിയിൽ യു.എസുകാരുടെ നിക്ഷേപം വൻ കമ്പനികളിൽ

ഇന്ത്യയിൽ യു.എസ് നിക്ഷേപത്തിൽ വർദ്ധനവ്: ഓഹരി വിപണിയിൽ യു.എസുകാരുടെ നിക്ഷേപം വൻ കമ്പനികളിൽ

മുംബൈ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണിക്കിടയിലും ഇന്ത്യയിൽ യു.എസ് നിക്ഷേപം വർധിച്ചതായി റി​പ്പോർട്ട്. ഓഹരി വിപണിയിലും കടപ്പത്രങ്ങളിലുമാണ് യു.എസ് നിക്ഷേപം വർധിച്ചത്. 2025 ജനുവരി മുതൽ 2026 വരെയുള്ള കാലയളവിൽ യു.എസ് നിക്ഷേപകരുടെ പങ്കാളിത്തം 39.7 ശതമാനത്തിൽനിന്ന് 41 ശതമാനത്തിലേക്കാണ് ഉയർന്നത്. ഇക്കാലയളവിൽ മൊത്തം വിദേശ നിക്ഷേപകർ ഓഹരി വിപണിയിലും കടപ്പത്രങ്ങളിലും ഒരു ലക്ഷം കോടി രൂപയുടെ വിൽപന നടത്തിയിട്ടുണ്ട്. അതേസമയം, യു.എസ് നിക്ഷേപം 29.5 ലക്ഷം​ കോടി രൂപയിൽനിന്ന് 32.1 ലക്ഷം​ കോടി രൂപയായി ഉയർന്നു. മൊത്തം വിദേശികളുടെ പണം പുറത്തേക്ക് ഒഴുകുന്നുണ്ടെങ്കിലും യു.എസുകാരുടെ നിക്ഷേപം വർധിക്കുന്നുവെന്നതിന്റെ സൂചനയാണിത്.

യു.എസുകാരുടെ കടപ്പത്രങ്ങളിലെ നിക്ഷേപം ഏകദേശം 15,000 കോടി രൂപയും ഓഹരി വിപണിയിലെ നിക്ഷേപം 2.5 ലക്ഷം കോടിയിലധികവും വർധിച്ചു. ഓഹരി വിപണിയിൽ യു.എസുകാരുടെ നിക്ഷേപം പ്രധാനമായും വൻകിട കമ്പനികളിലാണ് (ലാർജ് കാപ് ഓഹരികൾ). ഇതേതുടർന്ന് ലാർജ് കാപ് ഓഹരികൾ കഴിഞ്ഞ വർഷം വൻ മുന്നേറ്റം നടത്തിയതായി ജിയോജിത് ഫിനാൻഷ്യൽ സർവിസസിന്റെ എക്സികുട്ടിവ് ഡയറക്ടറായ സതീഷ് മേനോൻ ചൂണ്ടിക്കാട്ടി. 2025 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ ബിഎസ്ഇ സെൻസെക്സ് 6.1 ശതമാനം ഉയർന്നതിന്റെ കാരണം യു.എസ് നിക്ഷേപം ഉയർന്നതാണ്. ഇന്ത്യ-യു.എസ് വ്യാപാര കരാർ അനിശ്ചിതമായി തുടർന്നിട്ടും നിക്ഷേപകരുടെ ആസ്തിയിൽ കുറവു വന്നിട്ടില്ല. യു.എസ് ഓഹരി വിപണിയുടെ ഇടിവിന്റെ പശ്ചാത്തലത്തിൽ മറ്റു വിപണികളിൽ നിക്ഷേപിക്കാൻ യു.എസുകാർ സന്നദ്ധരാകുമെന്നും ഇന്ത്യൻ ഓഹരി വിപണിയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും സതീഷ് മേനോൻ പറഞ്ഞു.

അതേസമയം, കഴിഞ്ഞ 18 മാസങ്ങൾക്കിടെ വിവിധ കാരണങ്ങളാൽ ഇന്ത്യൻ ഓഹരി വിപണിയോടുള്ള വിദേശ നിക്ഷേപകരുടെ താൽപര്യം കുറഞ്ഞിട്ടുണ്ടെന്ന് മിറേ അസറ്റ് ഇൻവെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് (ഇന്ത്യ) യിലെ മുഖ്യ നിക്ഷേപ ഉദ്യോഗസ്ഥൻ നീലേഷ് സുരാന പറഞ്ഞു. കമ്പനികളുടെ വളർച്ചയും വരുമാനവും കുറഞ്ഞതിനൊപ്പം 2024ൽ മറ്റ് ലോക രാജ്യങ്ങളുടെ വിപണികളെ അപേക്ഷിച്ച് ഇന്ത്യൻ ഓഹരികളുടെ വില വളരെ ഉയർന്നതാണ് ഇതിന്റെ കാരണം. ഇന്ത്യയിലില്ലാത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.​ഐ) ഓഹരികളിൽ വിദേശ നിക്ഷേപകരുടെ താൽപര്യം വർധിച്ചതും വിൽപനക്ക് ഇടയാക്കി. എന്നാൽ, ഈ മൂന്ന് ഘടകങ്ങളും ഇന്ത്യക്ക് അനുകൂലമായ ദിശയിൽ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നതായും വിദേശ നിക്ഷേപകരുടെ വിൽപന അവസാനിക്കുമെന്നും നീലേഷ് സുരാന പറഞ്ഞു. ആഗോള വിപണിയിൽ എ.ഐ ഓഹരികളിലെ വ്യാപാരം അതിന്റെ പാരമ്യത്തിൽ എത്തിയിട്ടുണ്ട്. വിവിധ സാമ്പത്തിക നയങ്ങൾ കാരണം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ മെച്ചപ്പെട്ട നിലയിലാണ്. മാത്രമല്ല, ശക്തമായ തിരുത്തൽ കാരണം ഇന്ത്യയിലെ ഓഹരികൾ നിക്ഷേപത്തിന് ആകർഷകമായിട്ടുണ്ടെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments