കൊച്ചി: കേരളത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 205 രൂപ ഉയർന്ന് 14,560 രൂപയായി. പവന്റെ വില 1640 രൂപ ഉയർന്ന് 1,16,480 രൂപയായി ഉയർന്നു. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 95,720 രൂപയായും 14 കാരറ്റിന്റെ വില 74,520 രൂപയായും ഉയർന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില ഉയർന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് വീണ്ടും 5000 ഡോളർ പിന്നിട്ടു. ഇന്ന് 65 ഡോളർ നേട്ടത്തോടെയാണ് സ്വർണം വ്യാപാരം നടത്തുന്നത്. 1.32 ശതമാനം നേട്ടമാണ് സ്വർണത്തിന് ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 1.4 ശതമാനം നേട്ടത്തോടെ 5,046.10 ഡോളറായി. യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവ് ഇന്ന് സ്വർണവിപണിയിലും പ്രതിഫലിക്കുകയായിരുന്നു.
അതേസമയം, വീണ്ടും പലിശനിരക്ക് വെട്ടികുറക്കേണ്ടി വരുമെന്ന സൂചന ഫെഡറൽ റിസർവ് നൽകിയിരുന്നു. ഫെഡറൽ റിസർവ് പ്രസിഡന്റ് മേരി ഡാലിയാണ് പലിശനിരക്ക് കുറക്കുമെന്ന സൂചന നൽകിയത്. തൊഴിൽ വിപണിയിലെ തളർച്ച മറികടക്കാൻ രണ്ട് തവണയെങ്കിലും പലിശനിരക്ക് കുറക്കേണ്ടി വരുമെന്ന സൂചനയാണ് ഫെഡറൽ റിസർവ് പ്രസിഡന്റ് നൽകുന്നത്. ഈ പ്രഖ്യാപനം വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിച്ചേക്കും

