കൊളംബോ : ട്വന്‍റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെതിരെ പാകിസ്താന് മൂന്ന് വിക്കറ്റ് വിജയം. പാകിസ്താൻ തോൽക്കുമെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിൽ, എട്ടാമനായി ക്രീസിലെത്തിയ ഫഹീം അഷ്റഫാണ് രക്ഷകനായത്. രണ്ടോവറിൽ ജയിക്കാൻ 29 റൺസ് വേണമെന്നിരിക്കെ, വാൻ ബീക് എറിഞ്ഞ 19-ാം ഓവറിൽ 24 റൺസാണ് ഫഹീം അടിച്ചെടുത്തത്. ഇതോടെ അവസാന ഓവറിൽ അഞ്ച് റൺസ് വേണമെന്ന നിലയിലേക്ക് കളി മാറുകയായിരുന്നു. താരതമ്യേന ദുർബലരായ നെതർലൻഡ്സ്, പാക് പടയെ വിറപ്പിച്ച ശേഷമാണ് മത്സരം കൈവിട്ടത്. സ്കോർ: നെതർലൻഡ്സ് -19.5 ഓവറിൽ 147ന് പുറത്ത്, പാകിസ്താൻ -19.3 ഓവറിൽ ഏഴിന് 148.
മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ നെതർലൻഡ്സിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. പവർപ്ലേയിൽ ഓപണർമാരെ നഷ്ടമായ ഓറഞ്ച് പടക്കായി ആർക്കും വലിയ സ്കോർ കണ്ടെത്താനായില്ല. 37 റൺസടിച്ച ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സാണ് അവരുടെ ടോപ് സ്കോറർ. ബാസ് ഡിലീഡ് (30), മൈക്കൽ ലെവിറ്റ് (24), കോളിൻ അക്കർമാൻ (20), ആര്യൻ ദത്ത് (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. പാകിസ്താനു വേണ്ടി സൽമാൻ മിർസ മൂന്ന് വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിൽ ഓപണർമാർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോൾ, ബാബർ അസം (15), ക്യാപ്റ്റൻ സൽമാൻ ആഗ (12) ഉൾപ്പെടെ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തി. ഓപണർ സാഹിബ്സാദ ഫർഹാനാണ് ടോപ് സ്കോറർ. മധ്യനിര അപ്പാടെ പരാജയപ്പെട്ടപ്പോൾ പാകിസ്താൻ തോൽവി തൊട്ടരികെ കണ്ടു. രണ്ടിന് 98 എന്ന നിലയിലായിരുന്ന പാകിസ്താൻ ഒരുവേള ഏഴിന് 114 എന്ന നിലയിലേക്ക് വീണു. 19-ാം ഓവറിൽ ഫഹീം വമ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞതോടെ മത്സരം തിരികെ പിടിക്കുകയായിരുന്നു. 11 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ പുറത്താകാതെ 29 റൺസാണ് താരം അടിച്ചെടുത്തത്.
ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് വിവാദമുയർത്തി ലോകകപ്പിനെത്തിയ പാകിസ്താൻ ടീമിന് ആദ്യ മത്സരത്തിൽ തോൽവിയേറ്റാൽ വലിയ ക്ഷീണമാകുമായിരുന്നു. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിച്ചാലും ഗ്രൂപ്പിലെ മറ്റ് ടീമുകളോട് ജയിച്ച് സൂപ്പർ എട്ടിലേക്ക് കടക്കുമെന്നാണ് പാക് ടീമിന്‍റെ വാദം. ചൊവ്വാഴ്ച യു.എസ്.എക്കെതിരെയാണ് അവരുടെ അടുത്ത മത്സരം. അതേദിവസം തന്നെ നെതർലൻഡ്സ് നമീബിയയെ നേരിടും.

