വാഷിംഗ്ടൺ: അമേരിക്കയിലെ കണക്റ്റിക്കട്ടിലുള്ള മാൻസ്ഫീൽഡിൽ (Mansfield) ഒരു ചരക്ക് തീവണ്ടി പാളം തെറ്റി. വ്യാഴാഴ്ച രാവിലെ മാൻസ്ഫീൽഡിലെ വില്ലിമാൻ്റിക് നദിക്ക് സമീപമാണ് ന്യൂ ഇംഗ്ലണ്ട് സെൻട്രൽ റെയിൽറോഡ് (NECR) ട്രെയിൻ പാളം തെറ്റിയത്. ആകെ 14 ബോഗികൾ പാളം തെറ്റിയതിൽ ആറെണ്ണം ദ്രാവക പ്രൊപ്പെയ്ൻ നിറച്ചവയായിരുന്നു. ഇതിൽ നാല് ബോഗികൾ നദിയിലേക്ക് മറിഞ്ഞുവെന്ന് മാൻസ്ഫീൽഡ് ഫയർ ചീഫ് ജോൺ റോച്ചെ സ്ഥിരീകരിച്ചു. എന്നാൽ നിലവിൽ പ്രൊപ്പെയ്ൻ ചോർച്ചയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മുൻകരുതൽ എന്ന നിലയിൽ അപകടസ്ഥലത്തിന് അര മൈൽ ചുറ്റളവിൽ താമസിക്കുന്നവരോട് വീടിനുള്ളിൽ തന്നെ ഇരിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രൊപ്പെയ്ൻ ഗന്ധമില്ലാത്ത വാതകമായതിനാൽ ചോർച്ച പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമായതിനാലാണ് ഈ നിർദ്ദേശം. ഭക്ഷണാവശ്യത്തിനുള്ള ഗ്രീസ് നിറച്ച ഒരു ബോഗിയിൽ നിന്ന് ചോർച്ചയുണ്ടായെങ്കിലും അത് നദിയിൽ കലരാതെ നിയന്ത്രിക്കാൻ സാധിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പാളം തെറ്റാനുള്ള കാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ദ്രാവക രൂപത്തിലുള്ള പ്രൊപ്പെയ്ൻ എന്നത് സാധാരണ പാചകവാതകമായും മറ്റും ഉപയോഗിക്കുന്ന ഒരു ഇന്ധനമാണ്. സാധാരണ താപനിലയിൽ ഇതൊരു വാതകമാണ് എന്നാൽ ഉയർന്ന മർദ്ദത്തിലോ താഴ്ന്ന താപനിലയിലോ ഇതിനെ ദ്രാവകമാക്കി മാറ്റാം. ഇങ്ങനെ ചെയ്യുമ്പോൾ ഇതിന്റെ വ്യാപ്തം വൻതോതിൽ കുറയുന്നതിനാൽ സംഭരിക്കാനും കൊണ്ടുപോകാനും എളുപ്പമാണ്. വീടുകളിൽ പാചകവാതകമായും, വീടുകൾ ചൂടാക്കാനും, വാഹനങ്ങളിൽ ഇന്ധനമായും ഇത് ഉപയോഗിക്കുന്നു.

