വാഷിങ്ടൻ : യുക്രെയ്‌നിൽ ഒരാഴ്ച വെടിനിർത്തൽ നടപ്പാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിശൈത്യം കണക്കിലെടുത്ത് യുക്രെയ്‌നിൽ ഒരാഴ്ച ആക്രമണം നടത്തരുതെന്ന് പ്രസിഡന്റ് പുട്ടിനോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്നും അദ്ദേഹം ആ നിർദേശം അംഗീകരിച്ചെന്നും ട്രംപ് വ്യക്തമാക്കി. അതിശൈത്യത്തിൽ വലയുന്ന രാജ്യത്ത് ആക്രമണം തുടർന്നാൽ ജനങ്ങൾ കൂടുതൽ ദുരിതത്തിലാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, യുക്രെയ്‌നിൽ താപനില മൈനസ് 27 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന നിലയിലാണ്. ഫെബ്രുവരിയിൽ താപനിലയിൽ വലിയ ഇടിവുണ്ടാകുമെന്ന് സ്റ്റേറ്റ് എമർജൻസി സർവീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, തെക്കൻ യുക്രെയ്നിലെ സാപൊറീഷ്യ പ്രവിശ്യയിൽ റഷ്യ നടത്തിയ ഡ്രോണാക്രമണങ്ങളിൽ 3 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞമാസം മാത്രം 6,000 ഡ്രോണാക്രമണമാണ് റഷ്യ യുക്രെയ്നിൽ നടത്തിയത്. യുഎസ് മധ്യസ്ഥതയിലുള്ള സമാധാന ചർച്ച ഞായറാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് ആക്രമണം. അതിനിടെ, യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ ഇരുരാജ്യങ്ങളും പരസ്പരം കൈമാറി. 1,000 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങളാണ് റഷ്യ കൈമാറിയത്. 30 റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രെയ്നും കൈമാറി.

