തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 2026-27 വർഷത്തെ ബജറ്റിൽ കേരളത്തിന്റെ ഗതാഗതം, വ്യവസായം, സാങ്കേതിക വിദ്യ എന്നീ മേഖലകൾക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ഡിഎ, ഡിആർ കുടിശ്ശിക പൂർണമായും നൽകും. വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി രൂപയും എംസി റോഡ് വികസനത്തിന് 5917 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അങ്കണവാടി ജീവനക്കാരുടെയും ആശാവർക്കർമാരുടെയും പ്രതിമാസ വരുമാനത്തിൽ 1000 രൂപയുടെ വർധനവും ബജറ്റിൽ പ്രഖ്യാപിച്ചു.
ക്ഷേമ പെൻഷൻ വിതരണത്തിന് 14,500 കോടി രൂപയും കാർഷിക, അനുബന്ധ മേഖലയ്ക്കായി 2071.95 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിക്ക് 3720 കോടി രൂപയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് പദ്ധതിക്ക് 400 കോടിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജനറൽ പർപ്പസ് ഫണ്ട് 3237 കോടി രൂപയും മെയിന്റനൻസ് ഫണ്ട് 4316 കോടി രൂപയും പ്ലാൻ ഫണ്ട് 10,189 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം – കാസർഗോഡ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പദ്ധതി പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി.
തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിന് 5217 കോടി രൂപയുടെ കിഫ്ബി പദ്ധതി.
കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ പട്ടണങ്ങളിൽ ബൈപാസുകൾ. വിവിധ ജംഗ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗം.
കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടി
എം.സി റോഡ് വികസനം: തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായി പുനർനിർമ്മിക്കും. ഇതിന്റെ ഒന്നാം ഘട്ടത്തിനായി കിഫ്ബി (KIIFB) വഴി 5217 കോടി രൂപ നീക്കിവെച്ചു.

