ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ബി.ജി.ഐ എന്ന പരിശീലന വിമാനം തകർന്ന് വീണ സംഭവത്തിൽ മരണം 19 ആയി. നൂറിലധികം പേർക്ക് പരിക്കേറ്റതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ധാക്കയുടെ വടക്കൻ പ്രദേശമായ ഉത്തരയിലാണ് ജെറ്റ് തകർന്നുവീണതെന്ന് സൈനിക പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. സ്കൂളും കോളേജും പ്രവർത്തിക്കുന്നയിടത്തേക്കാണ് വിമാനം തകർന്നു വീണത്.
കോളേജ് അധ്യാപകരും ജീവനക്കാരും ചേർന്നാണ് പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. തുടർന്ന് സൈന്യവും അഗ്നിശമന സേനാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആംബുലൻസുകൾ പെട്ടെന്ന് ലഭിക്കാത്തതിനാൽ പരിക്കേറ്റ വിദ്യാർഥികളെ സൈനികർ രക്ഷപ്പെടുത്തി റിക്ഷകളിലും വാനുകളിലും മറ്റ് വാഹനങ്ങളിലുമായി ആശുപത്രികളിലേക്ക് കൊണ്ടുപോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മൂന്ന് നിലകളുള്ള ഒരു സ്കൂൾ കെട്ടിടത്തിന്റെ മുൻവശത്താണ് വിമാനം തകർന്ന് വീണതെന്നും നിരവധി വിദ്യാർഥികൾ കുടുങ്ങിപ്പോയെന്നും അധ്യാപകൻ പറഞ്ഞു.
ചൈനീസ് ഫൈറ്റർ ജെറ്റിന്റെ ഏറ്റവും ആധുനിക വിമാനമാണ് തകർന്നത്. ഫ്ലൈറ്റ് ലഫ്റ്റനന്റ് താക്കിർ ഇസ്‍ലാമായിരുന്നു വിമാനത്തിന്റെ പൈലറ്റ് എന്ന് ജമ്മു ടി.വി ചാനൽ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിന്റെ കാരണം സർക്കാർ അന്വേഷിക്കുമെന്നും എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പറഞ്ഞു. അപകടത്തിൽ വ്യോമസേനക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും മറ്റുള്ളവർക്കും ഉണ്ടായ നഷ്ടം നികത്താനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
എഫ്-7 ബി.ജി.ഐ (701) വിമാനം ചൈന 2022ൽ ബംഗ്ലാദേശിന് നൽകിയതാണെന്ന് റിപ്പോർട്ടുണ്ട്. 36 വിമാനങ്ങളാണ് അന്ന് ചൈന നൽകിയത്. ഈ വർഷം തകർന്നുവീഴുന്ന രണ്ടാമത്തെ ചൈനീസ് നിർമിത എഫ്-7 വിമാനമാണിത്. കഴിഞ്ഞ മാസം മ്യാൻമർ വ്യോമസേനയുടെ ഒരു എഫ്-7 യുദ്ധവിമാനം സാഗൈങ് മേഖലയിൽ തകർന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടിരുന്നു.

