ഡൽഹി: 2024-25 സാമ്പത്തിക വർഷത്തിലെ ലാഭ വിഹിതമായി 2.69 ലക്ഷം കോടി രൂപ കേന്ദ്രസർക്കാരിന് നൽകാൻ തീരുമാനമായതായി ആർ ബി ഐ. ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സെൻട്രൽ ബോർഡ് യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലാഭവിഹിതത്തിനേക്കാൾ 27.4 ശതമാനം കൂടുതലാണിത്. 2023-24 കാലത്ത് 2.10 ലക്ഷം കോടിയായിരുന്നു ലാഭവിഹിതമായി നൽകിയത്. 2022-23 കാലഘട്ടത്തിൽ 87,416 കോടിയും.
ആഗോളതലത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആർ ബി ഐയിൽ നിന്നുള്ള ബമ്പർ ലോട്ടറി കേന്ദ്രത്തിന് ലഭിച്ചത്. മാത്രമല്ല അമേരിക്കയുമായി കേന്ദ്രസർക്കാർ വ്യാപാര ചർച്ചകൾ കൂടി നടത്തുന്നതിനിടയാണ് ഇത്രയും വലിയ ലാഭം ലഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
2018-19 നും 2021-22 നും ഇടയിൽ കൊവിഡ് പ്രതിസന്ധിയും തുടർന്നുണ്ടായ ദുർബലമായ സാമ്പത്തിക സാഹചര്യത്തിന്റേയും പശ്ചാത്തലത്തിൽ കരുതൽ പണ അനുപാതം 5.5 ശതമാനമായിട്ടായിരുന്നു ആർ ബി ഐ നിലനിർത്തിയത്. 2022-23 വർഷത്തിൽ 6 ശതമാനമായും 2023-24 സാമ്പത്തിക വർഷത്തിൽ 6.5 ശതമാനമായും ഇത് ഉയർത്തിയിരുന്നു. നിലവിൽ ഇത് 7.50 ശതമാനമായി ഉയർത്താൻ തീരുമാനിച്ചതായി ആർ ബി ഐ അറിയിച്ചു.
നിക്ഷേപങ്ങളിലൂടെയും, ഡോളർ ഹോൾഡിംഗുകളുടെ മൂല്യത്തിലെ മാറ്റങ്ങളിലൂടെയും, പണം അച്ചടിക്കുന്നതിലൂടെ ലഭിക്കുന്ന ഫീസുകളിലൂടെയും ലഭിക്കുന്ന ലാഭം എല്ലാ വർഷവും ആർ ബി ഐ കേന്ദ്രസർക്കാരിന് കൈമാറാറുണ്ട്. കിട്ടാക്കടം, ആസ്തി നഷ്ടം, ജീവനക്കാരുടെ ആനുകൂല്യങ്ങൾ, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി പണം നീക്കിവെച്ചതിന് ശേഷമുള്ള വരുമാനമാണ് ഇത്തരത്തിൽ നൽകുന്നത്.
രൂപയുടെ മൂല്യം വലിയ തോതിൽ ഇടിയാൻ തുടങ്ങിയതോടെ ഒക്ടോബർ മുതൽ ആർ ബി ഐ ഡോളർ കൂടുതലായി വിൽപ്പന നടത്തിയിരുന്നു. ഈ നടപടി ലോകത്തിലേയും ഏഷ്യയിലേയും തന്നെ ഏറ്റവും സ്ഥിരതയുള്ള കറൻസികളിലൊന്നായി രൂപയെ നിലനിർത്താൻ ഇത് സഹായിച്ചു.
2025 സാമ്പത്തിക വർഷത്തിൽ 398.71 ബില്യൺ ഡോളർ വിലമതിക്കുന്ന ഓഹരികളാണ് ആർ ബി ഐ വിറ്റത്. വാങ്ങിയതാകട്ടെ 364. 2 ബില്യൺ ഡോളറിന്റെ ഓഹരികളും. അതായത് ഡോളറിന്റെ മൂല്യം ഇടിഞ്ഞപ്പോൾ ആർബിഐ ഇത് കൂടുതലായി വാങ്ങുകയും മൂല്യം ഉയർന്നതോടെ ഡോളർ വിൽക്കുകയും ചെയ്തു.