കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് അസി. മോട്ടോർ വെഹിക്ക്ൾ ഇൻസ്പെക്ടർക്കെതിരെ വിജിലൻസ് കേസ്. ഗുരുവായൂർ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ മുൻ അസി. മോട്ടോർ വെഹിക്ക്ൾ ഇൻസ്പെക്ടറും നിലവിൽ തൃശൂർ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് അസി. മോട്ടോർ വെഹിക്ക്ൾ ഇൻസ്പെക്ടറുമായ വടക്കാഞ്ചേരി മുണ്ടത്തിക്കോട് തുരുത്തിപ്പറമ്പ് അക്കര വീട്ടിൽ എ.ഇസഡ്. ബെറിലിനെതിരെയാണ് എറണാകുളം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ (വി.എ.സി.ബി) സ്പെഷൽ സെൽ കേസെടുത്തത്.
ഗുരുവായൂരിൽ ജോലി ചെയ്തിരുന്ന സമയത്ത് വാഹനങ്ങളുടെ ട്രാൻസ്ഫർ, പെർമിറ്റ് തുടങ്ങിയ സേവനങ്ങൾക്ക് ഓട്ടോ കൺസൾട്ടൻറുമാരിൽ നിന്നും ഏജൻറുമാരെ വെച്ച് കൈക്കൂലിപ്പണം കൈപ്പറ്റുന്നുവെന്ന് ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നു. ഇതേതുടർന്ന് 2023ൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വിവിധ ബാങ്ക് ഡെപ്പോസിറ്റുകൾ ഉൾപ്പെടെ 64,64,006 രൂപയുടെ മുതൽ സമ്പാദിച്ചിട്ടുണ്ടെന്നും അതിൽ 21,81,970 രൂപയുടെ സ്വത്തുക്കൾ വരവിൽ കവിഞ്ഞതാണെന്നും കണ്ടെത്തി.
മുണ്ടത്തിക്കോടുള്ള വസതിയിൽ വി.എ.സി.ബി എറണാകുളം സ്പെഷൽ സെൽ പൊലീസ് സൂപ്രണ്ട് പി.എ. മുഹമ്മദ് ആരിഫിന്‍റെ നിർദേശാനുസരണം ഇൻസ്പെക്ടറായ എ.ജി. ബിബിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 18 രേഖകളും 1,08,800 രൂപയും പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും വിജിലൻസ് വ്യക്തമാക്കി.