ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര യുദ്ധം തുടരുന്നതിനിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി തന്റെ മന്ത്രിസഭ രൂപീകരിച്ചു. പുതുമുഖങ്ങളാല്‍ സമ്പന്നമാണ് മാര്‍ക് കാര്‍ണിയുടെ മന്ത്രിസഭ. മന്ത്രിസഭയിലെ 28 കാബിനറ്റ് മന്ത്രിമാരില്‍ 24 പേരും പുതുമുഖങ്ങളാണ്. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിലെ മെലാനി ജോളി, ക്രിസ്റ്റിയ ഫ്രീലാൻഡ് തുടങ്ങിയ നിരവധി മുൻനിര അംഗങ്ങൾ മന്ത്രിസഭയിലേക്ക് തിരിച്ചെത്തി. മന്ത്രിസഭ രൂപീകൃതമായതിന് പിന്നാലെയുളള ആദ്യ മന്ത്രിസഭായോഗം ഇന്ന് നടക്കും. അമേരിക്ക ഉയർത്തുന്ന തീരുവ ഭീഷണി എങ്ങനെ കൈകാര്യം ചെയ്യണം എന്നതാകും ഇന്നത്തെ യോഗത്തിലെ പ്രധാന അജണ്ട
ഇന്ത്യന്‍ വംശജയായ അനിത ആനന്ദ് ആണ് പുതിയ വിദേശ കാര്യ മന്ത്രി. അനിത നേരത്തെ പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്. മനീന്ദര്‍ സിംഗ് സന്ധു അന്താരാഷ്ട്ര വ്യാപാര മന്ത്രിയാകും. മെലാനി ജോളിയെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് മാറ്റി വ്യവസായ വകുപ്പിന്റെ ചുമതല നല്‍കി.
13 പേര്‍ ആദ്യമായി എംപിമാരാകുന്നവരാണ്. അനിത ആനന്ദ് ഉള്‍പ്പെടെ, ഗാരി അനന്ദസംഗരേ, സീന്‍ ഫ്രാസെര്‍, ഡൊമിനിക് ലെബ്ലാങ്ക്, മെലാനി ജോളി, ക്രിസ്റ്റിയ ഫ്രീലാന്‍ഡ് എന്നിവര്‍ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ കാലത്തെ പ്രഗത്ഭരാണ്. ഇവര്‍ കാബിനറ്റിലേക്ക് തിരിച്ചെത്തി. മന്ത്രിസഭയില്‍ ലിംഗസമത്വം നിലനിര്‍ത്താനുള്ള ജസ്റ്റിന്‍ ട്രൂഡോ നയം മാര്‍ക് കാര്‍ണിയും തുടരുകയാണ്.