പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ച് കോണ്‍ഗ്രസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം ചൊവ്വാഴ്ച നീക്കം ചെയ്തു. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപി കോണ്‍ഗ്രസിനെതിരേ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി പാകിസ്ഥാനെയാണ് പിന്തുണയ്ക്കുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രവര്‍ത്തനരഹിതനായ നേതാവായി ചിത്രീകരിച്ച പോസ്റ്റ് ഇന്ത്യയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്നും ബിജെപി ആരോപിച്ചു.”ഇന്ത്യയിലെ ജനങ്ങളില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പോസ്റ്റ് നീക്കം ചെയ്തതായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ചിത്രം നീക്കം ചെയ്താലും കോണ്‍ഗ്രസിന്റെ ദേശവിരുദ്ധ-പാകിസ്ഥാന്‍ അനുകൂല സ്വഭാവം ഇല്ലാതാകില്ല,” ഭണ്ഡാരി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
പാകിസ്ഥാനിലെ മുന്‍ മന്ത്രി ‘നോട്ടി കോണ്‍ഗ്രസ്’ എന്ന ഹാഷ്ടാഗുമായി കോണ്‍ഗ്രസിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തതോടെയാണ് ഇത് ബിജെപിയുടെ ശ്രദ്ധയില്‍പ്പെട്ടത്
തുഷാര്‍ കപൂര്‍ അഭിനയിച്ച ഗായബ് എന്ന സിനിമയുടെ പോസ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിവാദ ചിത്രം തയ്യാറാക്കിയതെന്ന് എഐസിസി സോഷ്യല്‍ മീഡിയ & ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. “പോസ്റ്റില്‍ പ്രധാനമന്ത്രി മോദിയുടെ പേരില്ല. അപ്പോള്‍ ഇത് പ്രധാനമന്ത്രി മോദിയെക്കുറിച്ചാണെന്ന് ബിജെപിക്ക് തോന്നുന്നത് എങ്ങനെയാണ്? പ്രധാനമന്ത്രി മോദി ഗായബ് ആണെന്ന് അവരും അംഗീകരിക്കുന്നുണ്ടോ? പ്രധാനമന്ത്രി കശ്മീരില്‍ നിന്ന് അപ്രത്യക്ഷനായി ബീഹാറിലേക്ക് പോകരുതായിരുന്നുവെന്നും സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നുവെന്നും അവരും പറയുന്നുണ്ടോ? പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യേണ്ടതായിരുന്നുവെന്ന് അവരും അംഗീകരിക്കുന്നുണ്ടോ? നമ്മുടെ ഒരു ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ തടവിലാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയെ കാണാനില്ലെന്നും അദ്ദേഹം ഒന്നും പറയുന്നില്ലെന്നും അവര്‍ അംഗീകരിക്കുന്നുണ്ടോ? വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നും പ്രധാനമന്ത്രിയെ കാണാനില്ലെന്നും അവര്‍ അംഗീകരിക്കുന്നുണ്ടോ, അക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നില്ലേ,” അദ്ദേഹം ചോദിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുക എന്ന പാര്‍ട്ടിയുടെ നിലപാട് പിന്തുടരാന്‍ നേതാക്കളോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകൾ പങ്കുവയ്ക്കുമ്പോൾ പാര്‍ട്ടിയുടെ മാര്‍ഗനിര്‍ദേശം പാലിക്കണമെന്ന് എല്ലാ നേതാക്കളോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി നേതാക്കളും വക്താക്കളും മീഡിയ പാനലിസ്റ്റുകളും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്യുന്നവരും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി നിർദേശം കര്‍ശനമായി പാലിക്കണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അയച്ച കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ നിന്നുള്ള ഏത് തരത്തിലുമുള്ള വ്യതിയാനവും ഗുരുതരലംഘനമായി കണക്കാക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.